തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസിൽ ഇന്ന് നിർണായക ചോദ്യം ചെയ്യൽ. പരാതിക്കാരൻ ഹരിദാസനും മുൻ എഐഎസ്എഫ് നേതാവ് കെപി ബാസിതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ ആവശ്യപ്പെട്ടിരുന്ന ദിവസങ്ങളിൽ ഒന്നും ഇരുവരും ഹാജരാകാത്തതിനാൽ ഇന്നും ചോദ്യം ചെയ്യലിന് എത്തുമോ എന്നതിൽ പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിൽ അടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിൽ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്.
ഹരിദാസിന്റെ സുഹൃത്താണെങ്കിലും ബാസിദിനും തട്ടിപ്പിൽ പങ്കുണ്ട് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴികൾ. ഇതുമൂലം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബാസിതും എത്തിയിരുന്നില്ല. ചെങ്കണ്ണായതിനാൽ തിങ്കളാഴ്ച എത്താമെന്നാണ് ബാസിത് അന്ന് പറഞ്ഞിരുന്നത്. ഇരുവരെയും ചോദ്യം ചെയ്താൽ തട്ടിപ്പിന്റെ പൂർണ്ണവിവരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം മുഖ്യപ്രതിയായ അഡ്വക്കേറ്റ് ലെനിൻ രാജിനെ ഇനിയും കണ്ടെത്താനായിട്ടില്ല. പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത അഖില്‍ സജീവിനെ ഈയാഴ്ച അവസാനത്തോട് കൂടി മാത്രമേ കന്റോൺമെൻ്റ് പോലീസിന് കസ്റ്റഡിയിൽ ലഭിക്കുകയുള്ളൂ.