തിരുവനന്തപുരം : മെഡിക്കൽ പി ജി കോഴ്സ് സർവീസ് ക്വാട്ടയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇക്കൊല്ലം ആളില്ല. മെഡിക്കൽ പി ജി കോഴ്സ് സർവീസ് ക്വാട്ടയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇക്കൊല്ലം ആരും തന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത വിഭാഗങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിലുള്ള ഡോക്ടർക്ക് അലോട്മെന്റ് ചെയ്ത് നീക്കി നൽകുവാൻ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി മലപ്പുറം താനൂർ സ്വദേശി ഡോ. കെ. പ്രതിഭ.
2025-26 അധ്യയന വർഷത്തിലെ മെഡിക്കൽ പി ജി കോഴ്സുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് സർവീസ് ക്വാട്ട വിഭാഗത്തിലെ ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ഇൻഷുറൻസ് വിഭാഗം എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന സർക്കാർ ഡോക്ടർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങളിലെയും വകുപ്പ് മേധാവികൾ റാങ്ക് ലിസ്റ്റ് തയ്യാറാക്കി സംസ്ഥാന എൻട്രൻസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. പ്രസ്തുത ലിസ്റ്റ് എൻട്രൻസ് കമ്മീഷണർ കഴിഞ്ഞ ആറാം തീയതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിൽ മെഡിക്കൽ പിജി കോഴ്സ് സർവീസ് ക്വാട്ടയ്ക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇക്കൊല്ലം ആരും തന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ല.
മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ്, ഇൻഷുറൻസ് എന്നീ മൂന്ന് വിഭാഗങ്ങളിലായി മൊത്തം പിജി സർവീസ് ക്വാട്ടയ്ക്ക് 44 സീറ്റുകളാണ് ഉള്ളത്. ഇതിൽ 33 എണ്ണം ക്ലിനിക്കൽ സീറ്റുകളും 11 നോൺ ക്ലിനിക്കൽ സീറ്റുകളും ഉൾപ്പെടുന്നു. ഈ വർഷം ഇതിൽ നിന്നാണ് അലോട്മെന്റ് നടക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അപേക്ഷിക്കുവാൻ ആരും തന്നെ ഇല്ലാത്തതിനാൽ ഈ വിഭാഗത്തിലെ സീറ്റുകൾ അലോട്മെന്റ് നടക്കാതെ ആർക്കും പ്രയോജനമില്ലാതെ ഒഴിച്ചിടുന്നത് ശെരിയല്ലെന്നും ഇത് പരിശോധിച്ച് ഇവിടങ്ങളിൽ ആളില്ലാതെയുള്ള സീറ്റുകൾ ഇക്കൊല്ലം ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിലുള്ള ഡോക്ടർമാർക്ക് നൽകണമെന്നാണ് ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
ക്ലിനിക്കൽ വിഭാഗത്തിൽ അനസ്തേഷ്യ – 4, ഡെർമറ്റോളജി – 1, ജനറൽ മെഡിസിൻ – 2, ജനറൽ സർജറി – 4, ഗൈനക്കോളജി – 5, ഒഫ്താൽമോളജി – 2, ഓർത്തോപീഡിക്‌സ് – 5, പീഡിയാട്രിക്‌സ് – 2, ഇ എൻ ടി – 3, പി എം ആർ – 1, സൈക്യാട്രി – 3, റേഡിയോ ഡയഗ്നോസിസ് – 1, നോൺ ക്ലറിക്കൽ വിഭാഗത്തിൽ അനാട്ടമി – 1, ബയോ കെമിസ്ട്രി – 2, കമ്മ്യൂണിറ്റി മെഡിസിൻ – 1, ഫോറൻസിക് മെഡിസിൻ – 1, മൈക്രോ ബിയോളജി – 2, പാത്തോളജി – 3, ഫിസിയോളജി – 1 എന്നീ സീറ്റുകളിലേക്കാണ് അലോട്മെന്റ്. ഈ വർഷം എൻട്രൻസ് കമ്മീഷണർ നടത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ഇതിൽ നിന്ന് നീക്കി വച്ചിട്ടുള്ള സീറ്റുകൾ ആളില്ലാത്ത സാഹചര്യത്തിൽ അലോട്മെന്റ് നടത്താതെ നഷ്ടമാകുന്ന സ്ഥിതിയാണ് ഉള്ളത്.
സർക്കാർ തീരുമാനമെടുത്താൽ മാത്രമേ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നീക്കി വച്ചിട്ടുള്ള സീറ്റുകൾ ആളില്ലാത്തതിനാൽ എൻട്രൻസ് കമ്മീഷണർക്ക് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിലെ ഡോക്ടർമാർക്ക് അലോട്മെന്റ് ചെയ്ത് നൽകുവാൻ കഴിയുകയുള്ളൂ. എന്നാൽ അത്തരത്തിലൊരു നീക്കം ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് ഡോ. കെ. പ്രതിഭയുടെ പരാതിയ്ക്ക് അടിസ്ഥാനമായി വന്നിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴിലുള്ള ഡോക്ടർമാർക്ക് നീക്കി വെച്ചിട്ടുള്ള സീറ്റുകളിൽ പകുതിയും ടീച്ചിങ് പ്രൊഫഷൻ വിഭാഗത്തിലുള്ള നോൺ ക്ലിനിക്കൽ കോഴ്സുകളാണ്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിലുള്ള ഡോക്ടർമാർ രോഗികളെ പരിശോധിക്കുവാൻ മാത്രം ഉത്തരവാദിത്വമുള്ളവരും ടീച്ചിങ് പ്രൊഫഷൻ തൊഴിൽ ചെയ്യേണ്ടവരുമല്ല.
ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിൽ രോഗി ഡോക്ടർ അനുപാതവെച്ച് ക്ലിനിക്ക് സീറ്റുകൾ സർവീസ് ക്വാട്ടയിൽ അനുവദിക്കുവാൻ കാലാകാലങ്ങളിൽ നിരന്തര ആവിശ്യം ഉയരുന്നുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കപ്പെടാത്ത സ്ഥിതിയാണുള്ളത്. ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിലുള്ള ഡോക്ടർമാർക്ക് ഉപകാര പ്രദമല്ലാത്ത നോൺ ക്ലിനിക്കൽ സീറ്റുകളിലേക്ക് പലരും അപേക്ഷ സമർപ്പിക്കാത്തതിനാൽ അതും കാലാകാലങ്ങളായി പലപ്പോഴും ഒഴിഞ്ഞു കിടക്കുന്നതും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിൽ നിന്നും 71 പേരുടെയും ഇൻഷുറൻസ് ഡയറക്ട്രേറ്റിൽ നിന്നും 9 പേരുടെയും പട്ടികയാണ് എൻട്രൻസ് കമ്മീഷണർക്ക് ഇക്കൊല്ലം ലഭിച്ചിട്ടുള്ളത്.
ഈ വർഷത്തെ ആദ്യ ഘട്ട അലോട്മെന്റ് ഓപ്ഷൻ നൽകുവാനുള്ള അവസാന തീയതി വരുന്ന 12-ആം തീയതിയാണ്. ഇതിന് മുമ്പ് സർക്കാർ ഇതിൽ ഒരു തീരുമാനം എടുത്തില്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നീക്കി വെച്ച പിജി കോഴ്സ് സർവീസ് ക്വാട്ട മെഡിക്കൽ സീറ്റുകൾ ആർക്കും പ്രയോജനമില്ലാത്ത നഷ്ടപ്പെട്ട് ഒഴിഞ്ഞു കിടക്കുകയും ആവിശ്യപ്പെട്ട് നിൽക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിന് കീഴിലുള്ളവർക്ക് പഠിക്കുവാൻ സീറ്റ് ഉണ്ടെങ്കിലും കൊടുക്കുവാൻ കഴിയാതെയും വരുന്ന സ്ഥിതിയുണ്ടാവും.
































