കൊൽക്കത്ത: കൊൽക്കത്തയിൽ നിയമ വിദ്യാർഥിനി നേരിട്ടത് ക്രൂരമായ പീഡനം എന്ന് രണ്ടാമത്തെ മെഡിക്കൽ റിപ്പോർട്ട്. മുഖ്യപ്രതി മനോജിത്ത് മിശ്ര മാരകമായി മർദ്ദിച്ചിട്ടുണ്ടെന്നും, സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. കൂടുതൽ ഫോറൻസിക് സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. പെൺകുട്ടിയെ കോളജിനു മുന്നിൽ നിന്ന് വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രതികൾക്കെതിരായ ശക്തമായ തെളിവാണ്. ലോ കോളജിലെ സിസിടിവി ഡിവിആർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂർ ദൃശ്യങ്ങളാണ് ഡിവിആറിൽ ഉള്ളത്. പ്രതികളുടെ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മുഖ്യ പ്രതി മനോജിത് മിശ്രയുടെ ഫോണിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്.
തൃണമൂൽ നേതാവിന് മറ്റുപല ക്രിമിനൽ കേസുകളും ഉണ്ടെന്ന വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പലീോസും മമതാ സർക്കാരും തുടരുകയാണെന്ന് വിമർശനവും ശക്തമാണ്. സൗത്ത് ലോ കോളജ് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞ് കിടക്കും. കഴിഞ്ഞ ആഴ്ചയാണ് സൗത്ത് കൊൽക്കത്ത ലോ കോളജിലെ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായത്. ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. ഇതേ ലോ കോളജിലെ മുൻ വിദ്യാർഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.