തൃശൂർ : യുക്രൈനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനത്തിന് സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംഘടന ആവശ്യപ്പെട്ടു.
ലക്ഷങ്ങൾ വായ്പയെടുത്താണ് മെഡിക്കൽ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാൽ നാട്ടിൽ തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് മടക്കമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. പലർക്കും സർട്ടിഫിക്കറ്റുകൾ നഷ്ടമായി. ഇത് തിരികെ കിട്ടണം. ബാങ്ക് വായ്പയുൾപ്പെടെയുള്ള വെല്ലുവിളികൾ വേറെ.
സർക്കാർ ഇടപെടലില്ലാതെ വിദ്യാർഥികൾക്ക് ടി സി ലഭിക്കില്ല. ഇപ്പോഴുള്ള ഓൺലൈൻ ക്ലാസ് ദീർഘ കാലം തുടരാനാവില്ല. കർണാടക, തമിഴ്നാട് തുടങ്ങി അയൽ സംസ്ഥാനങ്ങൾ വിദ്യാർഥികൾക്ക് വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേരളവും ഇത് പിൻ തുടരണം എന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനാണ് ഇവരുടെ തീരുമാനം.





























