തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി തള്ളിക്കളഞ്ഞുകൊണ്ടാണ് സംസ്ഥാന കമ്മീഷൻ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരംഭിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ, സർക്കാരും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിൽ മാത്രം കോടതിയെ സമീപിക്കാൻ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷൻ നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് അപ്പീൽ സമർപ്പിച്ചത്.
മെഡിസെപ്പ് പ്രകാരം ഇൻഷുറൻസ് ക്ലെയിം ലഭിച്ചില്ലെന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സി.ഡി ജോയിയുടെ ഇൻഷുറൻസ് ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനില്‍ നൽകിയ പരാതിയിൽ, സർക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ പോകാതെ തന്നെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ല എന്ന് ഇൻഷുറൻസ് കമ്പനി വാദം ഉയർത്തി. ഈ വാദം നിരാകരിച്ച എറണാകുളം ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വെച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷൻ പ്രസിഡണ്ട് ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ, ജുഡീഷ്യൽ അംഗം ഡി. അജിത് കുമാർ എന്നിവരുടെ ബെഞ്ച് ഈ ഉത്തരവ് നൽകിയത്.
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്തൃ കോടതികളെ സമീപിക്കാം എന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. പണം നൽകിയിട്ടും ചികിത്സാ തുക ലഭിക്കുവാൻ ഇൻഷുറൻസ് കമ്പനിയുടെ പടി വാതുക്കൽ കാത്ത് നിൽക്കേണ്ടിവരുന്ന ഗുണഭോക്താക്കൾക്ക് ഈ ഉത്തരവ് ആശ്വാസകരമാണ്.