കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. അന്വേഷണം നടത്തിയ അഡിഷണൽ ഡിഎംഒ, ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് കൈമാറും. ഇന്നലെ ആശുപത്രിയിൽ സംഘം പരിശോധന നടത്തിയിരുന്നു. കൊലപാതകം ഉണ്ടായ സമയം ജോലിയിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി. അന്തേവാസികളിൽ നിന്നും വിവരം ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ രണ്ട് അന്തേവാസികൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോവുകയും ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊൽക്കത്ത സ്വദേശിനിയായ 19കാരിയാണ് കൊലപാതകം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്ത ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ പാർപ്പിക്കും. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
ബുധനാഴ്ച വൈകീട്ട് ജിയ റാം ജിലോട്ടും കൊൽക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മിൽ സെല്ലിനുള്ളിൽ സംഘർഷം ഉണ്ടായിരുന്നു. കൊൽക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതർ അറിഞ്ഞത്. ജീവനക്കാർക്ക് വീഴ്ചയുണ്ടായോ എന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രതിയുടെ മാനസികാവസ്ഥയും രോഗാവസ്ഥയും പരിശോധിച്ചാവും മറ്റ് നടപടികൾ.
ഇന്നലെ രണ്ട് അന്തേവാസികൾ മന്ദിരത്തിൽ നിന്ന് ചാടിപ്പോയിരുന്നു. അന്തേവാസികളായ ഉമ്മുക്കുൽസു എന്ന സ്ത്രീയും ഇവർക്കൊപ്പം ഒരു പുരുഷനുമാണ് ചാടിപ്പോയത്. ഇന്നലെത്തന്നെ ഉമ്മുക്കുൽസുവിനെ കണ്ടെത്തി. മലപ്പുറം കളക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇവർ ഇവിടെയെത്തിയതെന്ന് വ്യക്തമല്ല. മാനസികാരോഗ്യ കേന്ദ്രത്തിൽ തുടർച്ചയായുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.