വടകര: സൈബർ ആക്രമണം നുണ ബോംബാണെന്ന വി.ഡി സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ പറഞ്ഞു. സതീശൻ ഇഷ്ടമുള്ളത് പറഞ്ഞോട്ടെ, വസ്തുനിഷ്ഠമായ തെളിവുകൾ വെച്ചാണ് പരാതി നൽകിയത്. സ്ഥാനാർഥി എന്ന നിലയിൽ രാഷ്ട്രീയ അഭിപ്രായത്തെ തെറ്റിദ്ധരിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്നും ശൈലജ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിക്കാൻ ഒരാഴ്ച മാത്രം നിലനിൽക്കെ ഏറ്റവും ചൂടേറിയ മണ്ഡലമാവുകയാണ് വടകര. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയ്ക്കെതിരെയുള്ള സൈബർ ആക്രമണവും നൽകിയ പരാതിയുമാണ് ഇരുമുന്നണികളും പ്രചാരണത്തിൽ വിഷയമാക്കുന്നത്.
പരാതിയിൽ എന്തുകൊണ്ട് നടപടിയില്ല എന്ന ചോദ്യമാണ് യു.ഡി.എഫ് ഉയർത്തുന്നത്. കെകെ ശൈലജയെ നവമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തിരുന്നു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസ് എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ.കെ ശൈലജ പരാതി നൽകിയിരുന്നു.