ലഖ്നോ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റാന്‍ കഴുമരം ഒരുങ്ങുന്ന ശബ്നം അലിക്ക് ഇളവു തേടി 12കാരന്‍ മകന്‍ ദയാഹര്‍ജി നല്‍കി. 10 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം കുടുംബത്തിലെ ഏഴുപേരെ 2008ല്‍ വധിച്ച സംഭവത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട് യുപിയിലെ ബറേലി ജയിലിലുള്ള ശബ്നത്തെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടാണ് മകന്‍ മുഹമ്മദ് താജ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹരജി നല്‍കിയത്.
”എനിക്ക് എന്റെ മാതാവിനെ ഇഷ്ടമാണ്. രാഷ്ട്രപതി മാമനോട് ഒരു അഭ്യര്‍ഥനയേ ഉള്ളൂ- എന്റെ മാതാവ് തൂക്കിലേറ്റപ്പെടരുത്”- താജ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിതുമ്പി. മാതാവിന് മാപ്പ് എന്ന് എഴുതിയ സ്ലേറ്റ് പിടിച്ച് കസേരയില്‍ ഇരുന്നായിരുന്നു അപേക്ഷ. ”പ്രസിഡന്‍റാണ് തീരുമാനമെടുക്കേണ്ടത്. പക്ഷേ, എനിക്ക് വിശ്വാസമുണ്ട്”- അവന്‍ പറയുന്നു.
വളര്‍ത്തുപിതാവായ ഉസ്മാന് സെയ്ഫിക്കൊപ്പമാണ് താജ് ജീവിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഉസ്മാന് ജയിലിലെത്തി ശബ്നത്തെ കണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12കാരനായ താജും ഇടക്ക് ജയിലില്‍ മാതാവിനെ കാണാറുണ്ട്.
കാമുകനായ സലീമിനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന് മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹോദര ഭാര്യ, 10 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് എന്നിവരെ 2008 ഏപ്രില്‍ 14നാണ് ദാരുണമായി കൊല നടത്തിയത്. സലീമുമായി ചേര്‍ന്നായിരുന്നു കൊലപാതകം. ഇംഗ്ലീഷ്, ഭൂമിശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയാണ് ശബ്നം. സലീം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തയാളും.
കൊലപാതക സമയത്ത് ഗര്‍ഭിണിയായിരുന്നു ശബ്നം. മക്കള്‍ ആറു വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ ഒന്നിച്ചുനില്‍ക്കാന്‍ പറ്റാത്തതിനാല്‍ താജിനെ പിന്നീട് ജയിലില്‍ നിന്ന് പുറത്താക്കി .’താജിന് മികച്ച വിദ്യാഭ്യാസം നല്‍കി ഉത്തമ പൗരനായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഉസ്മാന് സെയ്ഫി പറഞ്ഞു. മാതാവ് കുറ്റവാളിയായെന്നതു കൊണ്ട് മക്കള്‍ അങ്ങനെയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നേരത്തെ വധശിക്ഷ ലഭിച്ച ശബ്നം നല്‍കിയ ദയാഹര്‍ജി 2016ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.