കൊച്ചി : മെട്രോ തൂണിലെ ചരിവു സംബന്ധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ. പാതയിലൂടെ ട്രെയിന്‍ വീണ്ടും ഓടിക്കുന്നതിന് മുമ്പ് ട്രയല്‍ റണ്‍ നടത്തും. മറ്റ് തൂണുകള്‍ക്ക് പ്രശ്‌നം ഇല്ലാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ മെട്രോ ലൈന്‍ തൃക്കക്കരയിലേക്ക് നീട്ടുക തങ്ങളുടെ ലക്ഷ്യമാണെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
രണ്ട് മുതല്‍ അഞ്ച് ഘട്ടം വരെ പ്രവൃത്തികള്‍ 2027നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മെട്രോയിലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്നും കൊച്ചി മെട്രോ എംഡി അറിയിച്ചു. മെട്രോ തൂണിലെ ചരിവ് പരിഹരിക്കാന്‍ ആരംഭിച്ച അറ്റകുറ്റപ്പണി മാസങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതിനെ ചൊല്ലി വലിയ രീതിയിലുള്ള വിമര്‍ശനം നേരിട്ടിരുന്നു. പത്തടിപ്പാലത്തെ കൊച്ചി മെട്രോയുടെ 347ാം നമ്പര്‍ തൂണില്‍ ഫെബ്രുവരിയിലാണ് ചരിവ് കണ്ടെത്തിയത്. ഇതോടെ പാതയില്‍ ട്രെയിന്‍ ഗതാഗതം തകരാറിലായി. മാര്‍ച്ച് 19ന് തൂണ്‍ ബലപ്പെടുത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പത്തടിപ്പാലത്തെ വഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി.
ഏപ്രില്‍ അവസാനത്തോടെ നിര്‍മാമ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മ്മാണം ആരംഭിച്ച് 77 ദിവസം പിന്നിട്ടിട്ടും പണി പൂര്‍ത്തിയായിരുന്നില്ല. പത്തടിപ്പാലം- ആലുവ റൂട്ടില്‍ മെട്രോ ട്രെയിന്‍ ഇപ്പോഴും 20 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ് നടത്തുന്നത്. സ്‌കൂള്‍, കോളേജ് ക്ലാസുകള്‍ ആരംഭിച്ചതോടെ റോഡിലെ ഗതാഗതക്കുരുക്കും ഇരട്ടിയായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്.
ഭൂമിക്കടിയിലെ പാറയില്‍ തൂണിന്റെ പൈലുകള്‍ കൃത്യമായി ഉറപ്പിക്കാത്തതിനാലാണ് ചരിവ് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. മെട്രോ തൂണുകള്‍ നിര്‍മിക്കുമ്പോള്‍ സാധാരണഗതിയില്‍ നാല് പില്ലറുകള്‍ മണ്ണിലേക്ക് ഇറക്കി ഭൂമിക്കടിയിലുള്ള പാറയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ അത്തരത്തില്‍ യോജിപ്പിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങില്‍ അറ്റകുറ്റപ്പണി നടക്കില്ലെന്ന വിലയിരുത്തലിലാണ് ചരിവ് കണ്ടെത്തിയ സ്ഥലത്തെ പൈലിങ് ബലപ്പെടുത്താന്‍ തീരുമാനിച്ചത്. പിഴവ് സംഭവിച്ചെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും തുറന്നുപറഞ്ഞിരുന്നു. ഗുരുതര പിഴവ് കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാത്തതില്‍ കൊച്ചി മെട്രോ അധികൃതര്‍ വിമര്‍ശനം നേരിടുകയാണ്.