ജറുസലേം: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ സൈബർ യുദ്ധത്തിലേക്കും വ്യാപിക്കുന്നു. ഇസ്രായേൽ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നേരെ ഇറാന്‍റെ ഭാഗത്തുനിന്ന് കടുത്ത സൈബർ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ ഉടൻ ഓഫാക്കാൻ ഇസ്രായേൽ സുരക്ഷാ ഏജൻസികൾ കർശന നിർദ്ദേശം നൽകി. മന്ത്രിമാരുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.
ഫേസ്ബുക്ക്, ഗൂഗിൾ മാപ്‌സ് എന്നിവയുൾപ്പെടെയുള്ള ആപ്പുകൾക്കും ഫോട്ടോകൾക്കും ജിപിഎസ് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രിമാർ ഉറപ്പുവരുത്തണമെന്ന് ബുധനാഴ്ച അയച്ച ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കുന്നു. മുതിർന്ന നേതാക്കളെ ലക്ഷ്യം വെച്ച് ഇറാന്‍റെ രഹസ്യാന്വേഷണ ഏജൻസികൾ സംയുക്ത നീക്കം നടത്തുന്നതായി ഇസ്രായേൽ ഒഫീഷ്യൽ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചതിന് ഒരു ഇസ്രായേൽ പൗരനെ ഷിൻ ബെറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്രായേൽ പൗരന്മാരെ ചാരവൃത്തിക്കായി ഇറാൻ ഉപയോഗിക്കുന്നു എന്ന കണ്ടെത്തൽ സുരക്ഷാ ഭീതി വർദ്ധിപ്പിക്കുന്നു.





























