കൊച്ചി : കൃത്യമായ നഷ്ടപരിഹാരം നൽകാതെ മലബാർ മേഖലയിലെ സ്വകാര്യ ഭൂമിയിലെ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. 2021-ലെ കേരള മിനറൽസ് (വെസ്റ്റിങ് ഓഫ് റൈറ്റ്സ്) ആക്ട് നിയമപരമാണെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് റദ്ദാക്കി. സ്വകാര്യവ്യക്തികളുടെ ഭൂമിയിലുള്ള ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോൾ കൃത്യമായ നഷ്ടപരിഹാരം നൽകണമെന്ന ഭരണഘടനാപരമായ നിബന്ധന പാലിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. നിയമം അസാധുവാക്കിയതോടെ ഖനനത്തിനായി ഭൂവുടമകളിൽനിന്ന് ഈടാക്കിയ റോയൽറ്റി തുക തിരിച്ചുനൽകാനും കോടതി ഉത്തരവിട്ടു.
നിയമത്തിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി മലബാർ മേഖലയിലെ ക്വാറി ഉടമകളടക്കം നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. 2019 ഡിസംബർ 30-നുമുമ്പുള്ള കാലയളവിൽ ഈടാക്കിയ തുക അപ്പീൽ നൽകിയവർക്ക് മൂന്നുമാസത്തിനുള്ളിൽ മടക്കി നൽകണം. പ്രോപ്പർട്ടി ഓണേഴ്സ് അസോസിയേഷൻ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധികൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം. സർക്കാരിന്റെ അപ്പീൽ തള്ളിയ കോടതി, ഭൂവുടമകൾ നൽകിയ ഹർജികൾ അനുവദിച്ചു. തിരുവനന്തപുരം, കൊച്ചി മേഖലകളിൽ പഴയ രാജവിളംബരങ്ങൾ പ്രകാരം സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്തിന്‍റെ അവകാശം സർക്കാരിനായിരുന്നു. മലബാർ മേഖലയിൽ ഈ അവകാശം ഭൂവുടമകൾക്ക് നിലനിന്ന സാഹചര്യത്തിലാണ് മലബാർ മേഖലയ്ക്കായി 2021-ൽ നിയമം പാസാക്കിയത്.






























