തിരുവനന്തപുരം; മുതലപ്പൊഴി സന്ദർശിക്കാനെത്തിയ മന്ത്രിമാർക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആൻ്റണി രാജു. മത്സ്യത്തൊഴിലാളികൾ മന്ത്രിമാർക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല എന്ന് ആൻ്റണി രാജു പറഞ്ഞു. കോൺഗ്രസുകാരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണ്. പ്രതിഷേധിച്ചവർ പ്രദേശവാസികളല്ല. അവർ കാരണം പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് മടങ്ങിയത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാദർ യൂജിൻ പെരേരക്കെതിരെ കൂടുതൽ പ്രതികരണത്തിനില്ല. പറയാനുള്ളത് മന്ത്രി വി. ശിവൻകുട്ടിയും യൂജിൻ പെരേരയും പറഞ്ഞുകഴിഞ്ഞു. ഇനി ഒരു കൂട്ടിച്ചേർക്കലിന് ഇല്ല. തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. അത് ജനം മനസിലാക്കണം.
പോലീസ് കേസെടുത്തത് സ്വാഭാവികമാണ്. മന്ത്രിമാർ പരാതി നൽകിയില്ല. രക്ഷാപ്രവർത്തനത്തിന് പോയ മന്ത്രിമാരെ എന്തിന് കോൺഗ്രസ് തടഞ്ഞു? മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമാണം പരിഹരിക്കും. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചിൽ തുടരും. ഇന്നലെ ഉച്ചയോടെ സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ മടങ്ങി. കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെയാണ് മുതലപൊഴി തുറമുഖ കവാടത്തിൽ അപകടം നടന്നത്. സംഭവത്തിൽ പുതുക്കുറിച്ചി സ്വദേശിയ മത്സ്യതൊഴിലാളി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു.