കൊച്ചി : അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിന്റെ കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിലെ എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കമ്പനി അധികൃതരുമായി സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായി. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകാമെന്ന് ജീവനക്കാർ സമ്മതിച്ചതായി തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകുന്നത്. 26-ാം തീയതിക്ക് മുൻപായി ശമ്പളം തൊഴിൽ നഷ്ടപ്പെട്ടവരുടെ അക്കൗണ്ടുകളിൽ എത്തും.
ഇവർക്ക് മറ്റ് ജോലികൾ ലഭിക്കാൻ വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ കമ്പനി നൽകുമെന്നും മന്ത്രി പറഞ്ഞു. കമ്പനി അധികൃതരും സർക്കാർ പ്രതിനിധികളും നടത്തിയ ചർച്ചയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പങ്കെടുത്തു. തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽഹത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടേതാണ് തീരുമാനം. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ തങ്ങൾക്ക് സാവകാശം ലഭിക്കുമെന്നും ജീവനക്കാർ പറഞ്ഞു.






























