തിരുവനന്തപുരം : ആയിരക്കണക്കിന് വർഷം പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് നീതി ഉറപ്പാക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്‍റിന് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു. പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും അവരുടെ സർഗാത്മ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നതിൽ ഒരു തെറ്റുമില്ലെന്നും മന്ത്രി പറഞ്ഞു. പണച്ചെലവുള്ള സർഗാത്മക ആവിഷ്കാരമാണ് സിനിമ.
അതിനുള്ള സാമ്പത്തിക പിന്തുണ നൽകുന്നത് ഉചിതമായ നടപടിയാണ്. സ്ത്രീകളും പട്ടികജാതിക്കാരുമൊക്കെ തങ്ങളുടെ അധ്വാനം കൊണ്ട് സമൂഹത്തിന് ഏറെ സംഭാവന നൽകുന്നവരാണ്.
സിനിമാ മേഖലയിൽ ഉൾപ്പടെ ഏറെ ശോഭിക്കാൻ കഴിയുന്നവർ കൂടിയാണ് അവർ. അതുകൊണ്ട് സാംസ്കാരിക വകുപ്പ് നടപ്പാക്കി വരുന്ന ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണിതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഫണ്ട് ഉപയോഗിച്ച് വനിതാ സംവിധായകർ ചെയ്ത നാല് സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതെല്ലാം ശരിയായി കണ്ടിരുന്നെങ്കിൽ അടൂർ ഇത്തരം അഭിപ്രായം പറയില്ലായിരുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ക്യാമറയുടെ നോട്ടം പൊതുവിൽ പുരുഷനോട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതിന് ബദൽനോട്ടം ഉണ്ടാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.





























