തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസ് കുറയുന്നത് ആശ്വാസകരമാണെന്ന് മന്ത്രി കെ. കെ ശൈലജ. പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കയുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പരിശോധനക്കായി 10 ലാബുകള്‍ സജ്ജമാണ്. നല്ല രീതിയിൽ കോണ്ടാക്ട് ട്രെയ്സിങ് നടക്കുന്നുണ്ട്. കൊവിഡ് പോസിറ്റീവായവര്‍ക്ക് നല്ല ചികിത്സ നല്‍കുന്നുണ്ട്. കാസര്‍ഗോഡ് നിന്നും പോസിറ്റീവ് കേസ് വരാത്തത് ആശ്വാസകരമാണ്. കാസര്‍ഗോഡ് മാത്രം ഇന്നലെ 28 പേര്‍ രോഗമുക്തി നേടിയതും ആശ്വാസകരമാണ്. മഹാമാരി ആയതുകൊണ്ടുതന്നെ പിടിച്ചു നിര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് ലോക്ക്ഡൌണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ ഗൌരവതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവരുണ്ട്. എല്ലാവരും സ്വയം നിയന്ത്രിക്കണം. വിഷു പ്രമാണിച്ച് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവർ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് കേന്ദ്രമാണ്. പ്രവാസികളെ തിരിച്ചെത്തിക്കുകയാണെങ്കിൽ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.