തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം നേതാവ് എ.കെ ബാലന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലൻ പറഞ്ഞതിനെ ആര് വിലവെക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു. ”ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലല്ലോ. ഇപ്പോൾ തന്നെ 102 എംഎൽഎമാർ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? ഞങ്ങൾക്ക് ആവശ്യത്തിനുള്ള നമ്പർ ധാരാളമുണ്ട്. അഞ്ചു വർഷത്തേക്ക് ഞങ്ങൾക്ക് ഒരു ഭയവുമില്ല. സുഖമായിട്ട് ഞങ്ങളുടെ ഗവൺമെന്റ് മുന്നോട്ടു പോകും. ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി” അദ്ദേഹം പറഞ്ഞു.
ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല. കെജിഎംഒഎ പറയുന്നത് പത്രം വായിച്ച് അറിയേണ്ട സാഹചര്യമുണ്ടോ എന്നും മന്ത്രി ചോദിച്ചു.എൽഡിഎഫിലെ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ പറഞ്ഞത്. ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ. പ്രതിസന്ധി ഘട്ടത്തിലെല്ലാം സിപിഎമ്മിനെ സമീപിച്ചവരാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.































