കുടക്: ദുരൂഹത അവസാനിക്കാതെ കുടകിലെ ആദിവാസി മരണങ്ങൾ. കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. മരിച്ച ആദിവാസികളുടെ റീ പോസ്റ്റുമാർട്ടം ആവശ്യമെങ്കിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂലിയോ ഭക്ഷണമോ ചോദിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ പരിശോധിക്കും. കൂടകിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരം ശേഖരിക്കാൻ സംവിധാനം ഒരുക്കുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കുറേക്കാലമായി കൃഷിപ്പണിക്ക് വേണ്ടി വയനാട്ടിൽ നിന്ന് ആദിവാസികളെ കൊണ്ടുപോകുന്ന സ്ഥിതിയുണ്ട്.
അങ്ങിനെ കൊണ്ടുപോകുന്ന ആളുകളിൽ ചിലർ മടങ്ങി വരുന്നില്ല എന്ന ആക്ഷേപം ഉണ്ട്. എന്തുകൊണ്ടാണ് അവർ മടങ്ങി വരാത്തത് എന്നത് സംബന്ധിച്ച് കൃത്യമായ ഒരു അന്വേഷണം നടക്കണം. അവിടെയെത്തുന്ന ആളുകൾക്ക് തൊഴിലുടമകൾ പ്രധാനമായും നൽകുന്നത് മദ്യമാണ്. കൃത്യമായ ആഹാരം പലർക്കും ലഭിക്കുന്നില്ല. ഇങ്ങനെ ആരോഗ്യം ക്ഷയിച്ച് മരിക്കുന്നവരും ഉണ്ട്. കൂടുതൽ കൂലിയോ ഭക്ഷണമോ ചോദിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടോ എന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.