ന്യൂഡൽഹി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒജെ ജെനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അമീറ ആരെന്ന കാര്യത്തിൽ മുൻമന്ത്രി വ്യക്തത വരുത്തണം. ദുരൂഹമായ പേരാണ്. അതിലടക്കം അന്വേഷണം വേണം. മുൻ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ?. മന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സർക്കാരിനെ മുൻമന്ത്രി നോക്കുകുത്തിയാക്കി.
126 കോടി നഷ്‌ടപ്പെട്ട സ്‌പോൺസർ അത് തിരിച്ചുകിട്ടാൻ എന്ത് ചെയ്തു. എന്തുകൊണ്ട് പരാതി നൽകിയില്ല. സ്പോൺസറെ തെരഞ്ഞെടുഞ്ഞത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒന്നും ഫയലുകളിൽ ഇല്ല. ലാഭ വിഹിതം ആർക്ക് പോകും എന്നതിൽ വ്യക്തതയില്ലെന്നും ഒജെ ജെനീഷ് പറഞ്ഞു. മുൻമുഖ്യമന്ത്രി അറിഞ്ഞായിരുന്നോ അബ്‌ദുഹ്‌മാൻ്റെ വിദേശയാത്രയെന്നത് പരിശോധിച്ച് പറയാമെന്നും സ്വാഭാവികമായും അറിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.





























