റാന്നി : കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ പാലങ്ങൾ നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണ തടസങ്ങള്‍ ഒഴിവാക്കി തരാന്‍ ഇടപെടാമെന്ന് മന്ത്രി ഒ.ആര്‍ കേളു ഉറപ്പ് നല്‍കിയതായി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ. പ്രമോദ് നാരായണ്‍ന്‍റെ നിരന്തര ഇടപെടല്‍ മൂലം ഇവിടങ്ങളില്‍ പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ 6.7കോടി രൂപ അനുവദിച്ചിരുന്നു. അന്ന് മന്ത്രി ആയിരുന്ന കെ. രാധാകൃഷ്ണൻ ഇവിടെങ്ങളിൽ എത്തി നേരിട്ടിത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിൽ കുരുമ്പന്‍മൂഴി പാലം ടെണ്ടർ നടപടികളിലേക്ക് കടക്കുകയും ചെയ്തു. അറയാഞ്ഞിലിമൺ പാലം നിർമ്മാണം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന പട്ടികവർഗ്ഗ വികസന വകുപ്പ് അനുമതി ഉത്തരവിൽ നിഷ്കർഷിച്ചിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. എന്നാൽ ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ച് ഉള്ള നിലവിലെ രൂപരേഖയിലുള്ള പാലത്തിൻ്റെ നിർമ്മാണം തങ്ങൾക്ക് സാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. എങ്കിലും അത് പരിഹരിക്കുന്നതിൽ വകുപ്പ് ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് തുടരുകയും അനാവശ്യ തടസവാദങ്ങൾ ഉയർത്തുകയും ആയിരുന്നു. ഇത് മൂലം ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഒ.അർ കേളുവിനോട് ഇത് സംബന്ധിച്ച തടസങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
നിർമ്മാണത്തിനുള്ള തടസങ്ങൾ അടുത്ത വർക്കിംഗ് ഗ്രൂപ്പിൽ പരിഹരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. അരയാഞ്ഞിലിമണ്ണിൽ ചെറിയ വാഹനങ്ങൾക്ക് കൂടി കടന്നു പോകത്തക്ക വിധമുള്ള ഇരുമ്പ് പാലം നിർമ്മാണത്തിനായി 2.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കുരുമ്പൻമൂഴി പാലത്തിൻ്റെ നിർമ്മാണത്തിന് സ്ഥലപരിശോധന ആരംഭിച്ചു. 3.9 കൂടെ രൂപ ചിലവഴിച്ച നിർമ്മിക്കുന്ന പാലത്തിൻ്റെ നിർമ്മാണച്ചുമതല പൊതുമേഖലാ സ്ഥാപനമായ ചേർത്തയിലെ സ്റ്റീൽ ഇൻഡസ്ട്രീസിനാണ്.