തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസ് വിധി നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി. വിധിയിൽ ഏറെ സന്തോഷിക്കുന്നതു മാണിയുടെ ആത്മാവാണ്. ‘ആന കരിമ്പിൻ കാട്ടിൽ’ എന്നതിനുപകരം ‘ശിവന്‍കുട്ടി നിയമസഭയില്‍’ എന്നായിയെന്നും ആ ദൃശ്യം വിക്ടേഴ്സിലൂടെ കാണിക്കണമെന്നും പി.ടി തോമസ് എം.എൽ.എ പരിഹസിച്ചു. പൊതുമുതല്‍ നശിപ്പിച്ചയാള്‍ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും ശിവൻകുട്ടി മന്ത്രി സ്ഥാനത്തു തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കേരള കോൺഗ്രസിനു നേരെയും രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന അവസ്ഥയിലാണ് ജോസ് കെ മാണിയെന്നും പി.ടി തോമസ് പറഞ്ഞു. അതേസമയം കേസുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. നിലവിൽ അത്തരം സാഹചര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.