തിരുവനന്തപുരം : കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. പോലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗം മന്ത്രി വിളിച്ച് ചേർത്തു. സെൻട്രൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കൃത്യവും സുരക്ഷിതവുമായ വാഹന നിയന്ത്രണം ഉണ്ടാകും. 25 വേദികളിലായും 25 അക്കോമഡേഷൻ സെന്ററുകളിലായും ആയിരക്കണക്കിന് കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി എത്തിച്ചേരുന്നത്. ആയതിനാൽ അവരുടെ സുരക്ഷിതത്വവും ക്ഷേമവും ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഓരോ വേദിയിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. പെൺകുട്ടികൾക്കായുള്ള താമസസ്ഥലങ്ങളിൽ പിങ്ക് പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും. ഉദ്ഘാടന ദിവസം ഏതാണ്ട് 250 ഓളം ബസുകൾ നഗരത്തിൽ എത്താൻ സാധ്യതയുണ്ട്. നൂറുകണക്കിന് മറ്റ് വാഹനങ്ങളും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തും. ആയത് മുന്നിൽകണ്ട് പാർക്കിംഗ് സൗകര്യം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തും. ഏതാണ്ട് 1300 ഓളം വോളണ്ടിയർമാർ ഓരോ ദിവസവും സേവനത്തിനായി എത്തും. പോലീസ് മെഡിക്കൽ വകുപ്പ്, ആരോഗ്യ വകുപ്പ്, ഗ്രീൻ പ്രോട്ടോക്കോൾ, വെൽഫെയർ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഇവർക്കാവശ്യമായ പരിശീലനം നൽകും. മത്സരാർത്ഥികളെയും വോളണ്ടിയർമാരെയും മറ്റും കൊണ്ടുവരുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള ബസുകളുടെ ഡ്രൈവർമാർക്കും പരിശീലനം നൽകും.