തിരുവനന്തപുരം : തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ അലംഭാവം അനുവദിക്കില്ലെന്നും വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ചില വൻകിട കെട്ടിട നിർമാണ സൈറ്റുകളിൽ തൊഴിലാളികളുടെ ജീവന് തന്നെ ഹാനികരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫിസർമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേർന്ന സംസ്ഥാനതല ഉദ്യോഗസ്ഥ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്തതും നിയമലംഘനം പരിഹരിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് വ്യക്തമാക്കിയ മന്ത്രി, മറിച്ചുള്ള ചില പ്രവണതകൾ ഉദ്യോഗസ്ഥരിൽ കാണുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണെന്നും അത്തരക്കാർക്കെതിരെ നടപടികളുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി. കൂടാതെ മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരമുള്ള അപേക്ഷകളിലെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അസി. ലേബർ ഓഫീസർ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ, ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.