ചെങ്ങന്നൂർ: ശബരിമലയിൽ എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ദർശനം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും ലക്ഷ്യമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചെങ്ങന്നൂരിലെ തീർത്ഥാടന ഒരുക്കങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വർഷത്തെ മണ്ഡല – മകരവിളക്കു തീർത്ഥാടനം ചിട്ടയായി നടപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞ ബന്ധമാണ്. അതിനു സഹായകരമായി ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുള്ള ഇടത്താവളങ്ങളിൽ ഒരുക്കം സംബന്ധിച്ചുള്ള യോഗങ്ങൾ ഒരാഴ്‌ച്ചയ്ക്കുള്ളിൽ പൂർത്തിയാകും. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുത്തു കൊണ്ടുള്ള യോഗം ചേരും. ശബരിമലയിൽ റോപ്പ് വേ സംവിധാനം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂരിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ സജ്ജമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനായുള്ള അവലോകന യോഗങ്ങൾ ഒരു മാസം മുൻപു മുതൽ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ, പി എസ് പ്രശാന്ത്, അംഗങ്ങളായ ജി സുന്ദരേശൻ, അഡ്വ.എ അജിത്ത് കുമാർ, ചെങ്ങന്നൂർ നഗരസഭ ചെയർ പേഴ്സൺ അഡ്വ. ശോഭ വർഗ്ഗീസ്, സ്പെഷ്യൽ സെക്രട്ടറി അനുപമ ഐഎഎസ്, ചെങ്ങന്നൂർ ആർഡിഒ ജെ മോബി, ഡിവൈഎസ്പി എം ബി ബിനു കുമാർ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ വിജയ മോഹനൻ, വി രാജേഷ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അഞ്ജന ബാലൻ, അസിസ്റ്റൻ്റ് കമ്മീഷണർ ആർ രേവതി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി ആർ മീര എന്നിവർ സംസാരിച്ചു.
അവലോകന തീരുമാനങ്ങൾ ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ഓഫീസിനു സമീപം ഒരേ സമയം 100 തീർത്ഥാടകർക്ക് വിരി വക്കുന്നതിനുള്ള സ്ഥലം. വാടകയ്ക്ക് ഏറ്റെടുക്കും. ശുദ്ധജല വിതരണ കേന്ദ്രങ്ങൾ ഒരുക്കം. നഗരസഭ ആബുലൻസും പാലിയേറ്റീവ് കെയർ വാഹനവും അടിയന്തിര ഘട്ടത്തിൽ സജ്ജമാക്കും. സീസണിലേക്ക് താത്കാലികമായി 25 ശുചീകരണ തൊഴിലാളികളെയും സുരക്ഷാ ജീവനക്കാരെയും നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു. അഞ്ചു ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും. കച്ചവടക്കാർക്ക് താത്കാലിക ലൈസൻസ് നൽകും. അലോപ്പതി, ആയുർവേദ, ഹോമിയോ മെഡിക്കൽ സ്റ്റാളുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കും. റെയിൽ സ്റ്റേഷൻ പരിസരം യാചക നിരോധന മേഖലയായി പ്രഖ്യാപിക്കും.
ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ഭാഗമായി തീർത്ഥാടകർക്ക് പ്ലാസ്റ്റിക് സഞ്ചിക്കു പകരമായി തുണി സഞ്ചികൾ വിതരണം ചെയ്യും. ചെങ്ങന്നൂർ പോലീസിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിക്കും. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മഹാദേവ ക്ഷേത്രം എന്നീ സ്ഥലങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. റെയിൽ സ്റ്റേഷൻ പരിസരത്തെ പ്രീപെയ്ഡ് ടാക്സി കൗണ്ടർ സേവനം ഏറ്റെടുക്കും. പമ്പാ നദിയിൽ മിത്രപ്പുഴ കടവിൽ എയ്ഡ് പോസ്റ്റ് ആരംഭിക്കും. അപകട സാധ്യത ഉള്ളതിനാൽ പാറക്കടവിലേക്കുള്ള വഴി തീർത്ഥാടന കാലത്ത് അടയ്ക്കും. അനധികൃത വാഹന പാർക്കിംഗ് ട്രാഫിക്ക് പോലീസ് നടപടികൾ സ്വീകരിക്കും. വിവിധ ജില്ലകളിൽ നിന്നായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ചെങ്ങന്നൂരിൽ എത്തിക്കും. ഭക്ഷണ വസ്തുക്കളുടെ വില വിവരപ്പട്ടിക സിവിൽ സപ്ലൈസ് വകുപ്പു തയ്യാറാക്കി. അമിത വില ഇടാക്കുന്നതിന് തടയാൻ പരിശോധന സ്ക്വാഡുകൾ രൂപീകരിക്കും.
ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ പരിശോധന സ്ക്വാഡ് പ്രവർത്തിക്കുന്നതോടൊപ്പം നഗരസഭ, താലൂക്ക് .സപ്ലൈ ഓഫീസ് എന്നിവയോട് ചേർന്ന് ഹോട്ടലുകളിലും ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ മിത്രപ്പുഴ കടവിലെ സ്റ്റീൽ വേലികൾ ഉൾപ്പെടെയുള്ള’ പുനരുദ്ധീകരണ പ്രവർത്തനങ്ങൾക്ക് 3.17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. നവംബർ 10 നു മുൻപ് പൂർത്തിയാകും. സ്വകാര്യ വാഹനങ്ങളുടെ വാടക തീരുമാനിക്കാൻ ഗതാഗത വകുപ്പ് യോഗം ചേരും. സീസണിൽ ശബരിമല പാതയിൽ കൂടുതൽ വാഹന പരിശോധനകൾ ഉണ്ടാകും. എം കെ റോഡിൽ ആൽത്തറ ജംഗ്ഷൻ മുതൽ ഐക്കാട്ടു പാലം വരെയുള്ള ഭാഗത്ത് റോഡിലെ അടയാളങ്ങൾ മാഞ്ഞു പോയത് ശരിയാക്കുന്നതിനും റോഡരുകിൽ ഉപയോഗശൂന്യമായ കിടക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്തു നൽകി.
ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ 2000 ലേറെ തീർത്ഥാടകർക്ക് വിരിവയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ക്ഷേത്ര പരിസരത്ത് കൂടുതൽ സിസി ടിവി ക്യാമറകൾ പ്രവർത്തിക്കും. നിലവിലുള്ള 15 ശുചി മുറികൾ കൂടാതെ 11 എണ്ണം കൂടി സ്ഥാപിക്കും, കുടിവെള്ളവും ലഭ്യമാക്കും. കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിൽ ഇത്തവണ 75 ബസ്സുകൾ പമ്പ സർവ്വീസ് നടത്തും. കഴിഞ്ഞ വർഷത്തേക്കാൾ 10 ബസ്സുകൾ അധികമായി ലഭിക്കും. തീർത്ഥാടകർ കടന്നു പോകുന്ന പ്രധാന പാതകളിൽ ട്രാൻസ്ഫോർമറുകളിലെയും വൈദ്യുതി പോസ്റ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. റെയിൽവേ സ്റ്റേഷൻ, മഹാദേവ ക്ഷേത്ര പരിസരങ്ങളിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കും.
ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പത്തു കിടക്കകളോടു കൂടിയ ശബരിമല വാർഡ് ആരംഭിക്കും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ വകുപ്പിൻ്റെ കേന്ദ്രം തുറക്കുന്നതോടൊപ്പം മുഴുവൻ സമയ ആംബുലൻസ് സംവിധാനവും ഉണ്ടാകും. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഭക്ഷ്യപരിശോധന ഉണ്ടാകും. തീർത്ഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ ആരോഗ്യ ബോധവത്ക്കരണവും നടത്തും. റെയിൽവേ സ്റ്റേഷൻ പരിസരം, കെഎസ്ആർടിസി ,മിത്ര പ്പുഴ, മഹാദേവ, വണ്ടിമല ക്ഷേത്ര പരിസരം എന്നീ സ്ഥലങ്ങളിൽ ജലസേചന വകുപ്പ് അധികം ജല ടാപ്പുകൾ സ്ഥാപിക്കും.
അഗ്നിശമന സേനയുെടെ നേതൃത്വത്തിൽ മിത്രപ്പുഴ കടവിൽ 24 മണിക്കൂറും തയ്യാറായ രണ്ടു സ്കൂബ ഡൈവറുമാരെ നിയമിക്കും. എക്സൈസ് വകുപ്പു 24 മണിക്കൂറും പ്രവർത്തി കൺട്രോൾ റൂം ആരംഭിക്കും. എക്സൈസ് ഇൻ്റലിജൻസ് ടീമിൻ്റെ പരിശോധനയും വിവിധ ഭാഷകളിൽ ബോധവത്കരണവും നടത്തും.
റെയിൽവേ, ചെങ്ങന്നൂർ പോലീസുമായി ചേർന്ന് എക്സൈസ് വകുപ്പു പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കും. തീർത്ഥാടന വഴിയിലെ പ്രധാന പാതകളിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ശബരിമലയിലേക്കുളള റോഡുകളുടെ പരിശോധന പൂർത്തിയായി. ചെങ്ങന്നൂർ ആർഡിഒയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആർഡിഒ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം ആരംഭിക്കും.