റിയാദ് : സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർഥാടകരെ പാർപ്പിച്ചതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് ഹജ്ജ്, ഉംറ മന്ത്രാലയം രണ്ട് ഉംറ കമ്പനികളെ സസ്‌പെൻഡ് ചെയ്തു. തീർഥാടകരുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമലംഘനമായാണ് മന്ത്രാലയം ഇതിനെ കണക്കാക്കുന്നത്. രണ്ട് കമ്പനികൾക്കെതിരെയും നിയമനടപടി സ്വീകരിക്കുകയും പ്രവർത്തനം താൽക്കാലികമായി തടയുകയും ചെയ്തു. തീർഥാടകർക്ക് അവരുടെ പൂർണ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്.
ഉയർന്ന നിലവാരത്തിലും പ്രഫഷനലിസത്തിലും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഹജ്ജ് മന്ത്രാലയം ഊന്നൽ നൽകുന്നു. തീർഥാടകരോടുള്ള കരാർ ബാധ്യതകളുടെ അവഗണനയോ ലംഘനമോ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത ചട്ടങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കേണ്ടതിന്റെയും നിർദിഷ്ട സമയക്രമങ്ങൾക്കനുസൃതമായി സേവനങ്ങൾ നൽകേണ്ടതിന്റെയും ആവശ്യകത എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടു ഹജ്ജ് ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.





























