കൊച്ചി : കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവിന് കടുത്ത ശിക്ഷയുമായി കോടതി. മട്ടാഞ്ചേരി സ്വദേശിയും നാല്‍പ്പത്തിയാറുകാരനുമായ ക്ലമന്‍റിനാണ് പോക്സോ കോടതി ജീവപര്യന്തം തടവിനും 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. 15 വയസുള്ള സഹോദരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നത് പുറത്തുപറയാനൊരുങ്ങിയ 12 വയസുകാരിയെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണു പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാകും.
ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. അതുവഴിയാണ് പീഡനവിവരം പോലീസ് അറിയുന്നത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്കു നൽകണം. മരട് പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ.സോമനാണു പ്രതിക്കു ശിക്ഷ വിധിച്ചത്.
സമാനമായ സംഭവത്തില്‍ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്ത പിതാവിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈൽ ഫോണിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിട്ടുണ്ട്.