തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരിയെ കണ്ടെത്താൻ കന്യാകുമാരിയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയെ കാണാതായി 23 മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ പിതാവും മാതാവും അടങ്ങുന്ന അസം സ്വദേശികളായ കുടുംബം. കുട്ടി കന്യാകുമാരിയിലെത്തിയെന്ന ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തമിഴ്നാട് പൊലീസും ആര്‍പിഎഫും കേരള പൊലീസിനൊപ്പം തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്നലെ വീട്ടുകാരോട് പിണങ്ങിയാണ് കുട്ടി വീട്ടില്‍ നിന്ന് ആരുമറിയാതെ പോയത്. സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ ശാസിച്ചിരുന്നു. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്താണ് കുട്ടി വീട്ടിൽ നിന്നും പോയത്.
കുട്ടി മുൻപ് ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും മകളെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് പോകുന്ന പതിവ് ഇല്ല. അവസാനമായി പൊലീസിൽ നിന്ന് ലഭിച്ച വിവരം ഫോട്ടോയാണ്. ആദ്യമായാണ് കുട്ടി ട്രെയിനില്‍ ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇതിന് മുമ്പ് ഇങ്ങനെ എവിടേക്കും പോയിട്ടില്ല. വളരെയധികം വിഷമം ഉണ്ട്. പൊലീസ് വിവരങ്ങള്‍ നല്‍കുന്നുണ്ട്. ട്രെയിനിലിരിക്കുന്ന ഫോട്ടോ നേരത്തെ അയച്ചു തന്നിരുന്നു. അത് തന്‍റെ മകളാണെന്ന് പറഞ്ഞു. അമ്മയോടൊപ്പം അല്ലാതെ കുട്ടി പുറത്തേക്ക് പോകാറില്ല. കന്യാകുമാരിയിൽ നിന്ന് കുട്ടിയെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.