പയ്യന്നൂർ : കടതുറക്കാൻ വീട്ടിൽനിന്നിറങ്ങിയതിന് ശേഷം കാണാതായ മധ്യവയസ്ക്കന്‍റെ മൃതദേഹം കുറ്റ്യേരി പുഴയിൽ കണ്ടെത്തി. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ കെ.രാജഗോപാലാന്റെ (50) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ 7.40ഓടെ കണ്ടെത്തിയത്. കുറ്റ്യേരി പാലത്തിൽനിന്ന് പുഴയിൽ ചാടിയെന്ന സംശയത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് മുതൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് രാജഗോപാലിനെ കാണാതായത്. പയ്യന്നൂർ പെരുമ്പയിൽ എക്സ്പ്ലോർ എന്ന പേരിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിവരുന്ന ഇദ്ദേഹം രാവിലെ ഏഴോടെ കട തുറക്കാനായി വീട്ടിൽ നിന്നിറങ്ങിയതാണ്.
കട തുറന്നെങ്കിലും പിന്നീട് രാജഗോപാലിനെ ആരും കണ്ടിരുന്നില്ല. തുറന്നുവെച്ച കടയിൽ വാച്ച് ഊരിവെച്ച നിലയിലായിരുന്നു. വൈകീട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും തിരച്ചിൽ തുടങ്ങി. രാജഗോപാലിന് സാമ്പത്തികബാധ്യതയുള്ളതായി പറയുന്നു. ഇതുകാരണം എവിടേക്കെങ്കിലും മാറിയതാകാമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. ഇതിനിടെയാണ് കുറ്റ്യേരി പാലത്തിന് മുകളിൽ ബുധനാഴ്ച വൈകീട്ട് ഒരു ജോടി ചെരിപ്പ് കണ്ടെത്തിയത്. ബന്ധുക്കൾ ചെരിപ്പ് തിരിച്ചറിഞ്ഞതോടെ പുഴയിൽ തിരച്ചിൽ ആരംഭിച്ചു.
പുഴയുടെ നടുഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്ക് കുറവായതിനാൽ അധികം ദൂരേക്ക് മൃതദേഹം ഒഴുകിപ്പോയിരുന്നില്ല. പുഴയിൽ പകുതി പൊന്തിയ നിലയിലുണ്ടായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. ചൊവ്വാഴ്ച തന്നെ രാജഗോപാൽ പുഴയിൽ ചാടിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. സജീവ കോൺഗ്രസ് പ്രവർത്തകനാണ്. പരേതരായ കല്ലറ അമ്പുനായർ – ഓമന അമ്മ ദമ്പതികളുടെ മകനാണ്. എൻ.വി. രമണിയാണ് ഭാര്യ. മക്കൾ: റിജുരാജ് ( ലാബ് ടെക്നീഷ്യൻ പഴയങ്ങാടി ), രോഹിത്ത്. സഹോദരങ്ങൾ: ജനാർദനൻ, രാമദാസ്, തങ്കമണി, തമ്പാൻ, പ്രേമലത, ഗോപിനാഥൻ.