കണ്ണൂര്‍ : കാണാതായ കന്യാസ്ത്രീ കൂട്ടുകാരിയുടെ സഹോദരനെ വിവാഹം ചെയ്തു. കോടതി സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിച്ചു. 25 വര്‍ഷത്തെ സന്യാസജീവിതം അവസാനിപ്പിച്ചാണ് കാസര്‍കോട് കടുമേനി സ്വദേശിനി കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്. കണ്ണൂരിലെ സഭാസ്ഥാപനത്തില്‍ നിന്നും കാണാതായ ഇവര്‍ക്കായി സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും കാമുകനൊപ്പം കുടുംബ ജീവിതം നയിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ ആഗ്രഹമറിയിച്ചപ്പോള്‍ കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ്.അമ്പിളി അതിന് അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ കാമുകനൊപ്പം പോവുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുണ്ടെങ്കിലും ഇപ്പോള്‍ വേര്‍പിരിഞ്ഞാണത്രേ താമസിക്കുന്നത്.
മികച്ച അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ജമ്മുവില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന യുവതിയുടെ സഹോദരനായ കൊല്ലം സ്വദേശിയുമായി പരിചയപെടുകയും ഫോണ്‍ വഴി ഇവര്‍ തമ്മിലുള്ള ബന്ധം ദൃഢമാവുകയുമായിരുന്നു. പലപ്പോഴും ഇവര്‍ തമ്മില്‍ ദീര്‍ഘമായി ഫോണ്‍ വിളിക്കുകയും ആ ബന്ധം പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു. കഴിഞ്ഞ മെയ് ഒന്നിന് ഇവര്‍ സഭയുടെ ഹോസ്റ്റലില്‍ നിന്നും ആരുമറിയാതെ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സഹേദരന്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇവര്‍ താമസിച്ച മുറി പരിശോധിച്ചപ്പോള്‍ കുരിശുമാല അഴിച്ചു വെച്ചതായും തിരുവസ്ത്രം കത്തിച്ചതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പോലീസ് സിസ്റ്റര്‍ സ്ഥലം വിട്ടതാണെന്ന് മനസിലാക്കിയത്.
കോവിഡ് ബാധിച്ചു ശരീരം തളര്‍ന്ന ചാച്ചനെ സഹായിക്കാന്‍ ഫിസിയോ തെറാപ്പിസ്റ്റായ കാമുകന്‍ ഏതാനും മാസങ്ങള്‍ സിസ്റ്ററിന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നും പറയുന്നു. ഈ ബന്ധം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂരിലെ ഒരു സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാളാണ് തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ തോമസിനൊപ്പം നാടു വിട്ടത്. ആറു കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്റില്‍ നിന്നുമാണ് കന്യാസ്ത്രീ തോമസിനൊപ്പം പോയത്. സഹ കന്യാസ്തരീകള്‍ക്കൊപ്പം പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ തിരികെ തനിയെ കോണ്‍വെന്റിലെത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നും ‘എനിക്ക് ഈ ജീവിതം മടുത്തു. ഞാന്‍ പോകുകയാണ്’ എന്നെഴുതിയ കത്ത് ലഭിച്ചു. ഇതിനിടയില്‍ സ്വന്തം സഹോദരനും മദര്‍ സുപ്പീരിയറിനും ‘ഇനി അന്വേഷിക്കേണ്ട, പോകുകയാണ്’ എന്ന സന്ദേശവും അയച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി. രാത്രി 10 മണിക്ക് ശേഷം ഫോണ്‍ സംഭാഷണം അനുവദിനീയമല്ലാത്ത കോണ്‍വെന്റില്‍ ഈ സമയത്തിന് ശേഷം 1000 മിനിട്ട് മുതല്‍ 1500 മിനിട്ട് വരെ ഇതേ ഫോണിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് കോണ്‍വെന്റിലെ മറ്റ് കന്യാ സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ സ്ഥിരമായി ഫോണ്‍ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അമ്മയോട് സംസാരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും പോലീസ് മനസ്സിലാക്കി. ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തോമസിനൊപ്പമാണ് പോയതെന്ന് വ്യക്തമായത്.
കാണാതായ ശേഷം കോണ്‍വെന്റിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് കന്യാ സ്ത്രീകള്‍ ധരിക്കുന്ന തിരുവസ്ത്രം കത്തിച്ചു കളഞ്ഞതായി കണ്ടെത്തിയത്. വര്‍ഷങ്ങളായി തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായിരുന്ന കന്യാസ്ത്രീ അദ്ധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു.