ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെക്കുന്നത് വൈകുന്നു. മിഷൻ അരിക്കൊമ്പനായി വനപാലകർ ഉൾപ്പെട്ട സംഘം അതിരാവിലെ തന്നെ പുറപ്പെട്ടുവെങ്കിലും ഇതുവരെയും മയക്കുവെടിവെക്കാനായിട്ടില്ല. രാവിലെ അരിക്കൊമ്പനെ കണ്ടെത്തിയെങ്കിലും മയക്കുവെടിവെക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നാണ് വനപാലകർ വിശദീകരിക്കുന്നത്. ഇതിനിടെ കാടുകയറിയ അരിക്കൊമ്പനെ കണ്ടെത്തുന്നതിനായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. രാവിലെ സിമന്റ്പാലം മേഖലയിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മറ്റ് ആനകളും അരികൊമ്പന് ഒപ്പം ഉണ്ടായിരുന്നതിനാൽ അപ്പോൾ മയക്കുവെടിവെക്കാൻ സാധിച്ചിരുന്നില്ല.
അരിക്കൊമ്പന്റെ സമീപത്തുണ്ടായിരുന്ന മറ്റ് ആനകളെ മാറ്റാൻ പടക്കം പൊട്ടിച്ചെങ്കിലും ശ്രമം വിഫലമായി. വെടിവെക്കാൻ കഴിയുന്ന സ്ഥലത്തായിരുന്നില്ല അരിക്കൊമ്പൻ നിന്നിരുന്നത്. ഇതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. അതേസമയം, അരിക്കൊമ്പൻ 301 കോളനിക്ക് സമീപത്തുണ്ടെന്ന സംശയത്തെ തുടർന്ന് വനപാലകർ കോളനിയിലെത്തി പരിശോധന നടത്തി. അരിക്കൊമ്പനെ മയക്കുവെടി വെച്ചതിന് ശേഷം എങ്ങോട്ട് മാറ്റുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നതിനെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തൽ നടത്താനാവില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.