തിരുവനന്തപുരം : എംഎൽഎമാരുടെ വികസന ഫണ്ട് വെട്ടിക്കുറച്ചതില്‍ ന്യായീകരണവുമായി സിപിഎമ്മും സര്‍ക്കാരും. ഏകപക്ഷീയമായി എംപി ഫണ്ട് മുഴുവൻ റദ്ദാക്കിയ കേന്ദ്രനയം പോലെയല്ല സംസ്ഥാനം ചെയ്തതെന്നാണ് വിശദീകരണം. കേന്ദ്ര സർക്കാർ എംപി ഫണ്ട് രണ്ടു വർഷത്തേക്ക് റദ്ദാക്കിയപ്പോൾ രൂക്ഷമായി വിമർശിച്ച സംസ്ഥാന സർക്കാരാണ് ഇപ്പോൾ എംഎൽഎമാരുടെ വികസന ഫണ്ട് വെട്ടിക്കുറച്ചത്. കോവിഡിനെ നേരിടാനെന്ന പേരിലാണ് ഇരു സർക്കാരുകളും ജനപ്രതിനിധികളുടെ ഫണ്ട് കൈവശപ്പെടുത്തിയത്.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വർഷത്തേക്ക് നിർത്തലാക്കിയ നടപടി പ്രാദേശിക വികസനത്തെ കാര്യമായി ബാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ എംപി ഫണ്ട് രണ്ടു വർഷത്തേക്ക് നിർത്താൻ തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന. പാർലമെന്റിൽ ഇടത് എംപിമാരും പ്രതികരിച്ചു. സിപിഎമ്മും കേന്ദ്ര നടപടിയെ വിമർശിച്ചു. ഒരു വർഷത്തിനു ശേഷം സമാനമായ നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
സർക്കാർ ആശുപത്രികളിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ഐസലേഷൻ വാർഡുകൾ സ്ഥാപിക്കാൻ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിലെ 5 കോടിയിൽ നാലുകോടിയും പിടിക്കാൻ തീരുമാനിച്ചു. ഉദ്ദേശം നല്ലതാണെങ്കിലും മുമ്പ് സ്വീകരിച്ച നിലപാടാണ് സർക്കാരിനെയും സിപിഎമ്മിനെയും തിരിഞ്ഞ് കൊത്തുന്നത്. നാലു കോടി പിടിച്ചത് പുനഃപരിശോധിക്കണമെന്ന പ്രതിപക്ഷ അഭ്യർഥന മുഖ്യമന്ത്രി തള്ളുകയും ചെയ്തു.
കേന്ദ്ര സർക്കാർ നടപടിയോട് താരതമ്യപ്പെടുത്താനാവില്ലെന്നാണ് വിമർശനത്തോട് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. പ്രതിപക്ഷവുമായി ആലോചിച്ച് ഫണ്ടിലെ നാലു കോടി പിടിക്കുകയാണ് ചെയ്തത് ഫണ്ട് റദ്ദാക്കിയില്ല. ഈ തുക വഴി എല്ലാ എംഎൽഎമാരുടെയും മണ്ഡലങ്ങളിൽ ആശുപത്രി വികസനം നടക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.