റാന്നി : മഴക്കാലത്തെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി റാന്നി വലിയതോട്ടിലെ മൺപുറ്റുകളും പോളകളും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പ്രവർത്തികൾ നടപ്പാക്കുന്നത്. പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന വലിയ തോട് – ഇട്ടിയപ്പാറ, അങ്ങാടി ടൗണുകളിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലത്ത് ഇട്ടിയപ്പാറ ടൗണിലെയും അങ്ങാടി പേട്ട ഭാഗത്തെയും വെള്ളപ്പൊക്കത്തിന് പ്രധാന കാരണവും ഈ തോടാണ്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്തോംകര ഭാഗത്ത് അടിയ്ക്കടി വെള്ളം ഉയർന്ന് സംസ്ഥാന പാതയിലെ ഗതാഗത സ്തംഭനത്തിനും ഇടയാക്കുന്നത് ഈ തോട്ടിലെ വെള്ളമാണ്. വർഷത്തിൽ നാലും അഞ്ചും തവണയാണ് തോട് കരകവിഞ്ഞ് ഇവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. തോട്ടിൽ മണ്ണ് അടിഞ്ഞുകൂടി പല ഭാഗങ്ങളിലും പുറ്റ് രൂപപ്പെട്ടിരിക്കുകയാണ്. കൂടാതെ പോളയും തോട്ടിൽ പടർന്നു കിടക്കുകയാണ്. തോടിന്റെ ആഴം കുറഞ്ഞതിനാൽ ചെറിയ മഴയത്തു പോലും തോട് കരകവിയുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് തോട്ടിലെ മണ്ണ് മാറ്റി തോടിന് ആഴം വർദ്ധിപ്പിക്കുന്നത്.