നെടുങ്കണ്ടം : ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമെന്ന് മന്ത്രി എം.എം. മണി. വിഷയത്തിൽ മാപ്പുപറയാൻ സി.പി.എം. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എം.എം. മണിയുടെ വിമർശനം.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്നുപറ്റിയത് വിഡ്ഢിത്തമാണെന്ന് പറയാൻ ആർക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ സി.പി.എമ്മിന് ഉത്തരവാദിത്വമില്ല. ബുദ്ധിമോശംകൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടിനയമെന്നും എം.എം. മണി വ്യക്തമാക്കി.
കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമലവിഷയത്തിലെ ഇടതുനയമെന്ന സി.പി.ഐ. നേതാവ് ആനിരാജ പറഞ്ഞതിൽ ശരിയുണ്ട്. ഈ വിഷയത്തിൽ ഇടതുമുന്നണിക്ക് ഒരുനിലപാടുണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ എം.എം. മണി പറഞ്ഞു.