ഇടുക്കി : ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായി എം.എം. മണി മുന്നില്‍. കോണ്‍ഗ്രസിന്റെ ഇ.എം. ആഗസ്തിയേക്കാള്‍ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ലീഡാണ് മണിക്കുള്ളത്. നാളെ തല മൊട്ട അടിക്കുമെന്ന് ഇം.എം. ആഗസ്തി പറഞ്ഞു. തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു.
2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്. മന്ത്രിയെന്ന നിലയിൽ മണി നേടിയ വാർത്താ ശ്രദ്ധയും സർക്കാരിന്റെ നേട്ടങ്ങളും ഇത്തവണ സഹായകരമാകുമെന്ന് എൽഡിഎഫ് കണക്കു കൂട്ടിയപ്പോൾ, മണ്ഡലം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് മുൻ എംഎൽഎ കൂടിയായ മുതിർന്ന നേതാവ് ഇ.എം. ആഗസ്തിയെയാണ്. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് എൻഡിഎ സ്ഥാനാർഥി. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലറാണ് സന്തോഷ്.
25 വർഷത്തിനു ശേഷം എം.എം. മണിയും ഇ.എം. ആഗസ്തിയും ഒരു തെരഞ്ഞെടുപ്പു പോരാട്ടത്തിൽ, ഒരേ മണ്ഡലത്തിൽ നേർക്കുനേർ എന്ന കൗതുകവും ഇത്തവണയുണ്ടായി. 1996 ൽ എം.എം. മണി തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടത്തിൽ മൽസരിച്ചത് ഇ.എം. ആഗസ്തിക്കെതിരെയായിരുന്നു. ഉടുമ്പൻചോലയിൽത്തന്നെ, അന്ന് തോറ്റു.
ഇത്തവണ മണ്ഡലത്തിലെത്തിച്ച വികസനങ്ങൾ പറഞ്ഞാണ് മണി വോട്ടു ചോദിച്ചത്. ഇത്തവണ എൽഡിഎഫ് സർക്കാരിനു ഭരണത്തുടർച്ച കിട്ടിയാൽ പട്ടയനിയമം ഭേദഗതി ചെയ്ത് നിയമനിർമാണം നടത്തുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. പട്ടയഭൂമിപ്രശ്നം നീറിനിൽക്കുന്ന മണ്ഡലത്തിൽ അതിൽപിടിച്ചായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം. മുമ്പ് എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ആഗസ്തിയുടെ വോട്ടു തേടൽ. ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്യാമായിരുന്നിട്ടും എൽഡിഎഫ് സർക്കാർ അനങ്ങിയില്ലെന്ന് ആരോപിച്ച യുഡിഎഫ്, ഇത്തവണ അധികാരത്തിലെത്തിയാൽ ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്ത് നിയമനിർമാണം നടത്തുമെന്നും വാഗ്ദാനം ചെയ്തു.