പന്തളം : സിപിഐ നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എൻ ഗോവിന്ദൻ നായർ കേരളത്തിന്‍റെ ഭാവനാപൂർണ്ണമായ വികസനത്തിന് വിത്ത് പാകിയ നേതാവായിരുന്നുവെന്ന് ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു പറഞ്ഞു. 37 -ാംമത് എം.എൻ അനുസ്മരണ വാർഷിക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷി – വൈദ്യുതി – ഭവന വകുപ്പുകളിൽ ഇന്ന് കാണുന്ന എല്ലാ പദ്ധതികൾക്കും രൂപം നൽകിയത് എം.എൻ മന്ത്രിയായിരുന്ന കാലത്താണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയും ലക്ഷം വീട് പദ്ധതിയുമൊക്കെ അതിൽ ചിലത് മാത്രം.
സാധാരണ മനുഷ്യർക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം ലഭിക്കുവാൻ നിരവധിയായ പദ്ധതികൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കി. എന്നാൽ, ഇന്ന് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. തൊഴിൽ നിയമങ്ങളെല്ലാം റദ്ദാക്കി. പകരം ലേബർകോഡ് കൊണ്ടുവന്നു. ഇതോടെ തൊഴിലാളികൾ മാനേജർമാരുടെ ഭൃത്യന്മാരായി. തൊഴിൽ അവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി കോർപ്പറേറ്റുകൾക്ക് കൈമാറി. സിബിഐ, സിഎജി, ഇഡി തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങളെല്ലാം പ്രത്യേക ഓർഡിനൻസുകളിലൂടെ കേന്ദ്രന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി.
എതിരഭിപ്രായമുള്ളവരെ കുടുക്കാൻ ഇത്തരം സ്ഥാപനങ്ങളെ ഉപയോഗിക്കുന്നു. നഗ്നമായ ഭരണഘടന ലംഘനമാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടത്തുന്നത്. ഭരണഘടന സംരക്ഷിച്ചുകൊണ്ടുമാത്രമേ നരേന്ദ്രമോദിയുടെ ഏകാധിപത്യ പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാൻ കഴിയുകയുള്ളു. കർഷക സമരവിജയം പൊരുതുന്നവർക്കെല്ലാം ആവേശമാണെന്നും വി.ബി ബിനു പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജി.ബൈജു, കെ.മണിക്കുട്ടൻ, എസ്.അജയകുമാർ, എസ്.രാജേന്ദ്രൻ, കെ.സി സരസൻ എന്നിവർ പ്രസംഗിച്ചു.