കാണ്‍പൂര്‍ : കാണ്‍പൂരിലെ പരൗഖ് ഗ്രാമത്തിലുള്ള പത്രി മാതാ മന്ദിറിലേക്കുള്ള യാത്രയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഗമിച്ചു. അതിനുശേഷം അവര്‍ ഡോ.ബി.ആര്‍ അംബേദ്കര്‍ ഭവന്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് മിലന്‍ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. രാഷ്ട്രപതിയുടെ പൂര്‍വ്വിക ഭവനമാണ് ഈ കേന്ദ്രം, അത് പൊതു ഉപയോഗത്തിനായി സംഭാവന ചെയ്യുകയും തുടര്‍ന്ന് ഒരു സാമൂഹികകേന്ദ്രമായി (മിലന്‍ കേന്ദ്രം) പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തു. പരൗഖ് ഗ്രാമത്തില്‍ നടന്ന പൊതു ചടങ്ങില്‍ രണ്ടു പ്രമുഖരും പങ്കെടുത്തു.
പ്രഥമവനിത സവിത കോവിന്ദ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ ബാല്യകാലത്തിന് സാക്ഷ്യംവഹിച്ച ഗ്രാമം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയത് കാണാനായെന്നും ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി തന്നോട് പങ്കുവെച്ച ഓര്‍മ്മകള്‍ അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രപതിയുടെ ജീവിതയാത്രയുടെ കരുത്തിനെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയുടെ ആദര്‍ശ ഗ്രാമങ്ങളുടെ ശക്തി തനിക്ക് പരൗഖില്‍ അനുഭവപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഗ്രാമമെന്ന് അദ്ദേഹം പറഞ്ഞു. ദേവഭക്തിയെയും ദേശഭക്തിയെയും പ്രതിനിധീകരിക്കുന്നതാണ് പത്രി മാതാ മന്ദിര്‍. ചിന്താ പ്രക്രിയയ്ക്കും ഭാവനയ്ക്കും തീര്‍ത്ഥാടനത്തോടുള്ള അഭിനിവേശത്തിനും രാജ്യത്തെമ്പാടുമുള്ള വിശ്വാസകേന്ദ്രങ്ങളില്‍ നിന്ന് കല്ലുകളും വിശ്വാസസാധനങ്ങളും കൊണ്ടുവന്നതിനും അദ്ദേഹം രാഷ്ട്രപതിയുടെ പിതാവിനെ വണങ്ങി.
പരൗഖ് ഗ്രാമത്തിന്റെ മണ്ണില്‍ നിന്ന് രാഷ്ട്രപതിക്ക് ലഭിച്ച സംസ്‌കാരങ്ങള്‍ ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംവിധാനത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്ന രാഷ്ട്രപതി, ആചാര്യമര്യാദകള്‍ പോലും ലംഘിച്ച് തന്നെ ഹെലിപാഡില്‍ സ്വീകരിച്ചത് പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തി. ഒരു അതിഥിയെ സ്വാഗതം ചെയ്യുകയെന്ന തന്റെ സംസ്‌കാരമാണ് താന്‍ പിന്തുടരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞതായി പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഉദാരമതിയായ ഭാവപ്രകടനത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.































