ഇടുക്കി: ഗവ. എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ കോളേജ് ക്യാമ്പസില്‍ കൊല്ലപ്പെട്ട ധീരജ് രവീന്ദ്രന്റെ കുടുംബത്തിന് എ പി ജെ അബ്ദുല്‍കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാല നല്‍കുന്ന ആശ്വാസധനസഹായം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ തളിപ്പറമ്പിലെ വീട്ടിലെത്തി കൈമാറി. വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല ഏര്‍പ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ ‘സുരക്ഷ’ മുഖേനയുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററില്‍ നിന്നും പിതാവ് ജി രാജേന്ദ്രന്‍, മാതാവ് ടി എന്‍ പുഷ്‌കല, സഹോദരന്‍ ആര്‍ അദ്വൈത് എന്നിവര്‍ ഏറ്റുവാങ്ങി. സര്‍വകലാശാലയുടെ മനുഷ്യത്വപരമായ സമീപനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
തളിപ്പറമ്പ് തൃച്ചംബരത്തെ ധീരജിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫസർ ജി സഞ്ജീവ് അധ്യക്ഷത വഹിച്ചു. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ് അയ്യൂബ്, ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ എം ജെ ജലജ, കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ വി ഒ രജനി എന്നിവര്‍ പങ്കെടുത്തു. അസുഖബാധിതരാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പരിരക്ഷാസഹായവും ജീവാപായം സംഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ആശ്വാസധനസഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയാണ് സുരക്ഷ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി രൂപീകരിച്ചത്. കൊവിഡ്, അപകടം എന്നിവ കാരണം മരിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് സര്‍വകലാശാല നേരത്തെ സഹായം നല്‍കിയിരുന്നു.