പത്തനാപുരം : പട്ടാഴി പഞ്ചായത്തിലെ പന്തപ്ലാവ് നിവാസികളുടെ ഉറക്കംകെടുത്തുകയാണ് കുരങ്ങന്മാര്. ദിനംപ്രതി വര്‍ധിച്ചുവരുന്ന വാനരശല്യം കാര്‍ഷികമേഖലയിലെ പ്രവർത്തനങ്ങളേയും പൊതുജനത്തിന്റെ സ്വൈര്യജീവിതവും തടസ്സപ്പെടുത്തുന്നു. എന്നിട്ടും വാനരക്കൂട്ടത്തെ പിടികൂടാന്‍ നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.
പട്ടാഴി, പന്തപ്ലാവ്, പന്ത്രണ്ടുമുറി, കാട്ടാമല എന്നിവിടങ്ങളിലാണ് വ്യാപകമായി കുരങ്ങന്മാര് തമ്പടിക്കുന്നത്. കാട്ടാമലയുടെ മുകളിലെ പാറക്കൂട്ടങ്ങളിലാണ് കുരങ്ങന്മാരുടെ വാസം. രാപകല്‍ വ്യത്യാസമില്ലാതെ എത്തുന്നവ കുട്ടികളെയും ഉപദ്രവിക്കുന്നുണ്ട്. വാഴ, മരച്ചീനി, തെങ്ങ്, റബര്‍, വെറ്റ, കമുക് ഉള്‍പ്പെടെ എല്ലാ വിളകളും കുരങ്ങന്മാര് നശിപ്പിക്കും.
കാടിറങ്ങിയ കുരങ്ങന്മാര് കൂട്ടത്തോടെയാണ് എത്തുന്നത്. തെങ്ങിന്റെ മുകളില്‍ വെച്ച് തന്നെ തേങ്ങ പൊതിച്ച് ചിരട്ട പൊട്ടിച്ച് വെള്ളം കുടിക്കുകയും ബാക്കി ഭാഗം തിന്നശേഷം വലിച്ചെറിയുകയും ചെയ്യും. ഇത് മിക്കപ്പോഴും ആളുകള്‍ക്ക് നേരെയോ വീടുകള്ക്കുനേരെയോ ആകും. ഷീറ്റും ഓടും കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച വീടുകള്‍ പലതും നശിച്ചു.
മേഖലയില്‍ വാനരശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വാതിൽ തുറന്നും ഓടുകള്‍ നശിപ്പിച്ചും വീടുകള്‍ക്ക് ഉള്ളില്‍ കയറി പാചകം ചെയ്ത ആഹാര സാധനങ്ങൾ എടുത്തുതിന്നുകയും ഗൃഹോപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്യുന്നതും പതിവാണ്. നിരവധി വീടുകളിലാണ് നാശനഷ്ടമുണ്ടാക്കിയത്. നിരവധിതവണ വനംവകുപ്പിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.