തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ വൈകാതെ നിയമോപദേശം നൽകും. ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമാണ് ഇഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിജിലൻസ് അന്വേഷിക്കട്ടെയെന്ന നിലപാടാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് കൂടുതൽ സാധ്യത.
അഴിമതി നിരോധന നിയമത്തിനു പുറമേ കൂടുതൽ കുറ്റങ്ങൾ കണ്ടെത്തിയാൽ പോലീസിലെ മറ്റ് ഏജൻസികളെയും അന്വേഷണത്തിനായി നിയോഗിക്കേണ്ടിവരും. ഇഡിയുടെ റിപ്പോർട്ടിൽ അതീവ ഗൗരവമുള്ള വിവരങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. ഇഡിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം.






























