തിരുവനന്തപുരം: ഹോട്ടൽ ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് മുൻ സിപിഎം ജില്ലാ സെക്രട്ടറി സത്യനേശൻ്റെ മരുമകൻ ജസ്റ്റിൻ രാജ് ആണ്. സുഹൃത്തിന്റെ സ്കൂട്ടറിലാണ് തൊഴിലാളികളെ തേടി ജസ്റ്റിൻ രാജ് എത്തിയത്. ഈ സ്കൂട്ടറും കാണാനില്ലെന്ന് പോലീസിന്റെ കണ്ടെത്തൽ. സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി. ഇന്ന് വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിൽ പോലീസ് കണ്ടെത്തി. പ്രതികൾക്കായി തെരച്ചിൽ നടന്നുവരികയാണ്.