കൊച്ചി: ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ രാജിവെച്ച് തന്നോടൊപ്പം എത്തുമെന്ന് ജോണി നെല്ലൂർ. നിരവധി നേതാക്കൾ താല്പര്യമറിയിച്ച് തന്നെ സമീപിച്ചു കഴിഞ്ഞു. ക്രിസ്ത്യൻ ബിഷപ്പമാരുമായി വർഷങ്ങളായി അടുപ്പമുണ്ട്. എന്നാൽ അവരുടെ താൽപര്യപ്രകാരമാണ് പുതിയ പാർട്ടി രൂപീകരിക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂർ യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളത്.
ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. മതമേലധ്യക്ഷന്മാർക്ക് എതിരെ പുതിയ പാർട്ടി വിമർശനം ഉന്നയിക്കില്ല. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.





























