തിരുവനന്തപുരം : വിദേശത്ത് നിന്നും നാട്ടിലെത്താനായി നോർക്ക വഴി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2,65,000 ആയി. ഗർഭിണികളടക്കമുള്ള മുൻഗണനാ വിഭാഗത്തെ എങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കണണെന്നാണ് കേരളത്തിന്റെ ആവശ്യം.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന നിരവധി പ്രവാസികളാണ് ഇപ്പോഴും വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നത്. ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ചാണ് 2,60,000 പേര്‍ രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ പേർ യുഎഇയിൽ നിന്നാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക് ഇങ്ങനെ. യുഎഇ – 1,08,000, സൗദി അറേബ്യ – 35,000, ഖത്തർ – 28,000, കുവൈത്ത് – 15,000, മാലിദ്വീപ് – 1,692, അമേരിക്ക – 982. ആകെ 181 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്ന് ലക്ഷത്തോളം പേരെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങുമെന്നാണ് നോർക്കയുടെ വിലയിരുത്തൽ. രജിസ്റ്റർ ചെയ്തവരുടെ കണക്ക് കേരളം കേന്ദ്രത്തിന് കൈമാറും. രജിസ്ട്രേഷൻ തുടരുമ്പോഴും പ്രത്യേക വിമാനം ഏർപ്പെടുത്തുന്നതിൽ അടക്കം നയപരമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എത്രപേര്‍ വരുമെന്നും അവര്‍ക്ക് എന്തൊക്കെ സംവിധാനങ്ങളൊരുക്കണമെന്നും മനസിലാക്കുകയാണ് രജിസ്ട്രേഷന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.
പ്രവാസികളിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്നവർക്കും മുൻഗണനയുണ്ട്. ചികിത്സയക്ക് പോയവർ, പഠനം പൂർത്തിയാക്കിയവർ, ജോലി നഷ്ടപ്പെട്ടവർ തീർത്ഥാടനത്തിന് പോയവർ, കൃഷിപ്പണിക്ക് പോയവർ എന്നിവർക്കാണ് പരിഗണന. ഇവര്‍ക്ക് നോർക്കയുടെ പ്രത്യേക വെബ്സൈറ്റ് വഴി നാളെ മുതൽ രജിസ്ട്രേഷൻ നടത്താം.