മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 133 പേരെന്ന് റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം. 200ലധികം പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ എന്ന് കരുതപ്പെടുന്ന നാലുപേർ അടക്കം 11 പേരാണ് ഇതുവരെ അറസ്റ്റിലായത്.
റോക്ക് ബാൻഡായ പിക്‌നിക്കിന്റെ സംഗീതനിശക്കിടെയാണ് ക്രോക്കസ് സിറ്റി ഹാളിൽ വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും വർധിക്കാമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണം നടത്തിയ എല്ലാവരേയും പിടികൂടിയിട്ടുണ്ടെന്നും ഇവരെയും ആക്രമണത്തിന് നേതൃത്വം കൊടുത്തവരേയും കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുമെന്നി റഷ്യൻ പ്രസിഡന്റ് വ്‌ലാഡമിർ പുടിൻ പറഞ്ഞു.
രാജ്യത്ത് ഇന്ന് ദേശീയ ദുംഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റഡിലെടുത്തവരുടെ കൂട്ടാളികളെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണെന്ന് ഫെഡറൽ സെക്യൂരിറ്റി സർവീസ് വ്യക്തമാക്കി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരും വിദേശ പൗരന്മാരാണെന്ന് റഷ്യയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനിടെ യു.എൻ സുരക്ഷാ കൗൺസിലും അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ചൈന അടക്കമുള്ള രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്‌സിൽ കുറിച്ചു.





























