മോസ്കോ: മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആക്രമണത്തിൽ യുക്രെയിന് പങ്കുണ്ടെന്ന വാദവും അദ്ദേഹം ആവർത്തിച്ചു. ക്രെംലിനിലെ യോഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 11പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.’മുസ്ലീങ്ങൾ പോലും എതിർക്കുന്ന തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണ് ഈ കുറ്റകൃത്യത്തിന് പിന്നിൽ. ചില ചോദ്യങ്ങളുടെ ഉത്തരം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ആക്രമണം നടത്തിയ ശേഷം ഭീകരർ എന്തിനാണ് യുക്രെയിനിലേക്ക് പോകാൻ ശ്രമിച്ചത്. ആരാണ് അവരെ സംരക്ഷിക്കാൻ അവിടെയുണ്ടായിരുന്നത്? 2014 മുതൽ റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഒരു കണ്ണിയായിരിക്കാം ഇക്കൂട്ടർ’ .
പുടിൻ പറഞ്ഞു.മാർച്ച് 23നാണ് മോസ്‌കോയിൽ ഭീകരാക്രമണമുണ്ടായത്. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികൾ സംഗീതനിശയിൽ പങ്കെടുത്ത ആളുകൾക്ക് നേരെ വെടിയുതിർക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. ഇതുവരെ 139പേരാണ് മരണപ്പെട്ടത്. 97പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.





























