കണ്ണൂർ: മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന് 1897-ൽ സർ റൊണാൾഡ് റോസ് കണ്ടുപിടിച്ചപ്പോൾ ലോകം അമ്പരന്നു. കൊതുകോ! പിന്നീട് വൈറസ് രോഗങ്ങൾ ഉൾപ്പെടെ പലതും പരത്തുന്നത് കൊതുകുകളാണെന്ന് തെളിയിക്കപ്പെട്ടു. മൂളിയും മൂളാതെയുമൊക്കെ എത്തുന്ന കൊതുക് ഒരു ഭീകരജീവിയാണെന്ന് മരണങ്ങൾ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് കൊതുക് കൊന്നത് 105 പേരെ. കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം എന്നിവയാണ് ഇത്രയും മരണംവിതച്ചത്. പതിനായിരങ്ങളെയാണ് കൊതുകുകൾ ഈവർഷം രോഗക്കിടക്കയിലാക്കിയത്. ക്യുലിസിഡേ ആണ് കൊതുകുകളുടെ കുടുംബം.
അതിന് കീഴിൽ രണ്ട് ഉപകുടുംബങ്ങൾ. അനൊഫിലിനെയും ക്യുലിസിനെയും. രണ്ടും കേരളത്തിലുണ്ട്. അനൊഫിലിനേയ്ക്ക് കീഴിൽ മൂന്ന് ജനുസ്സുകളും ക്യുലിസിനേക്ക് കീഴിൽ 38 ജനുസ്സുകളുമുണ്ട്. അനൊഫിലിനേയ്ക്ക് കീഴിലുള്ള അനൊഫിലസ് മാത്രമേ ഇവിടെനിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്.





























