കോയമ്പത്തൂർ : കോയമ്പത്തൂരിൽ അമ്മയും കാമുകനും ചേർന്ന് രണ്ട് വയസ്സുള്ള മകളെ കൊലപ്പെടുത്തി. പ്രണയബന്ധത്തിന് തടസ്സമാകുമെന്ന് കാമുകൻ പറഞ്ഞതനുസരിച്ചാണ് സരോജിനി എന്ന 20 കാരി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. 27കാരനായ ബൊമ്മൻ എന്ന യുവാവാണ് ഇവരുടെ കാമുകൻ. ഭർത്താവ് മണികണ്ഠനുമായി തെറ്റിപ്പിരിഞ്ഞ് കഴിയുകയായിരുന്നു സരോജിനി. ഇതിനിടയിലാണ് ബൊമ്മനുമായി അടുത്തതും പ്രണയത്തിലായതും. പിണക്കത്തിലായിരുന്നുവെങ്കിലും മണികണ്ഠന്റെ വീട്ടിൽ തന്നെയായിരുന്നു സരോജിനി താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഭർത്താവ് മണികണ്ഠൻ ജോലിക്ക് പോയതിന് ശേഷമാണ് സംഭവം. കുട്ടിയെ കിടപ്പുമുറിയിൽ ബോധംകെട്ട നിലയിൽ കണ്ടെത്തിയെന്നായിരുന്നു ആശുപത്രിയിലെത്തിച്ച ശേഷം സരോജിനി പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മകളെ കൊലപ്പെടുത്തിയെന്ന് സരോജിനി സമ്മതിക്കുകയായിരുന്നു. കാമുകന്റെ നിർദേശപ്രകാരമാണ് കൊലനടത്തിയതെന്നും ഇവർ സമ്മതിച്ചു. രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.