ഗുരുഗ്രാം: ഭർത്താവിന്റെ ബന്ധുക്കളെ കേസിൽ കുടുക്കാൻ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി 30കാരി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭർത്താവിന്റെ സഹോദരനേയും ബന്ധുവിനേയും കേസിൽ കുടുക്കുന്നതിനായി മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവതിക്കെതിരായ ആരോപണം. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വരുത്താനായിരുന്നു ഇവരുടെ ശ്രമം. യുവതിക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഇതിന് ശേഷം കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും തുടർ നടപടികളെന്നും പോലീസ് അറിയിച്ചു.
മകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാണിച്ച് ഇവർ വനിത പോലീസ് സ്റ്റേഷനിൽ ഡിസംബർ 16ന് പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അലിഗഢിൽ നിന്നും നാല് മക്കൾക്കൊപ്പം മൂന്ന് വർഷം മുമ്പാണ് ഇവർ ഗുരുഗ്രാമിലെത്തിയത്. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയായിരുന്നു ഇവർ നഗരത്തിലെത്തിയത്. തുടർന്ന് മറ്റൊരാളെ വിവാഹം കഴിക്കുകയും സെക്ടർ 10 ൽ താമസമാക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇവരുടെ രണ്ടാം ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ യുവതി ബലാത്സംഗ പരാതി ഉയർത്തിയത്. ഭർത്താവ് ദൈനംദിന ചെലവുകൾക്കുള്ള പണം നൽകുന്നില്ലെന്ന് ഇവർക്ക് പരാതിയുണ്ടായിരുന്നു.





























