ഗുവാങ്ഹ : ആഡംബര ഷോപ്പിംഗിന് പണം സമ്പാദിക്കാൻ രണ്ട് മക്കളെ വിറ്റ അമ്മയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ. ദക്ഷിണ ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് (26) എന്ന യുവതിയാണ് ആഡംബര ജീവിതത്തിനായി സ്വന്തം മക്കളെ വിറ്റത്. ലൈവ് സ്ട്രീമേഴ്‌സിന് പണം നൽകാനും വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനുമാണ് യുവതി ഈ പണം ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. 2020 ഒക്ടോബറിലാണ് യുവതി ആദ്യത്തെ കുഞ്ഞിനു ജന്മം നൽകിയത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവതിക്ക് ഒരു ജോലി പോലുമില്ലായിരുന്നു. കുഞ്ഞിന്റെ പിതാവ് ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞിനെ വളർത്തുന്നതിനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാൽ കുട്ടിയെ വിൽക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
വീട്ടുടമയുടെ സഹായത്തോടെയാണ് ഇവർ ആദ്യത്തെ കുഞ്ഞിനെ വിറ്റത്. അയാളുടെ ബന്ധുവിന്റെ മകന് കുട്ടികൾ ഉണ്ടായിരുന്നില്ല. അവർ യുവതിയുടെ കുഞ്ഞിനെ ദത്തെടുക്കാൻ തയാറായി. അഞ്ചുലക്ഷം രൂപയ്ക്കാണ് ആദ്യത്തെ കുഞ്ഞിനെ വിറ്റത്. ലൈവ് സ്ട്രീമർമാർക്ക് ടിപ് നൽകുന്നതിനായാണ് ആ തുക യുവതി ചെലവഴിച്ചത്. പണം തീർന്നതോടെ വീണ്ടും ഗർഭിണിയാകാൻ യുവതി തീരുമാനിച്ചു. 2022ൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. നാലരലക്ഷം രൂപയ്ക്കാണ് രണ്ടാമത്തെ കുഞ്ഞിനെ ഒരാൾക്ക് വിറ്റത്. അടുത്തിടെ കുട്ടികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട ചാറ്റ് വിവരങ്ങൾ അധികൃതർക്കു ലഭിക്കുകയും ഇരുകുഞ്ഞുങ്ങളെയും കണ്ടെത്തുകയും ചെയ്തു. ഔദ്യോഗികമായി ദത്തെടുക്കാൻ സഹായിക്കുന്ന ലോക്കൽ സിവിൽ അഫയേഴ്സ് വകുപ്പുകളുടെ സംരക്ഷണത്തിലാണ് കുട്ടികൾ നിലവിലുള്ളത്.





























