ദില്ലി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കി നാടകീയ നീക്കങ്ങള്‍. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ദില്ലി ഹരിയാന അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലില്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയിലെ ശക്തനായ ഒരു മുന്‍മന്ത്രിയാണ് ഇതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനെയും മുന്‍ ബിജെപി മന്ത്രിയും നിലവില്‍ എംഎല്‍എയുമായ നരോത്തം മിശ്രയെയും ഉന്നമിട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം ആരോപണം. കോണ്‍ഗ്രസിലെ നാല് എംഎല്‍എമാരും സര്‍ക്കാരിനെ താങ്ങി നില്‍ക്കുന്ന നാല് സ്വതന്ത്രരുമാണ് ഗുരുഗ്രാമിലെ പഞ്ചനക്ഷത്രഹോട്ടലിലുള്ളത്.
എംഎല്‍എമാരില്‍ ഒരാളായ ബിസാഹുലാല്‍ സിംഗാണ് തന്നെ ഈ വിവരം വിളിച്ചറിയിച്ചതെന്ന് മധ്യപ്രദേശ് മന്ത്രി തരുണ്‍ ഭാനോട്ട് പറയുന്നു. ഗുരുഗ്രാമിലെ ഐടിസി മറാത്ത ഹോട്ടലില്‍ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പുറത്തേക്ക് പോകാന്‍ വിടുന്നില്ലെന്നും ബിസാഹുലാല്‍ സിംഗ് പറഞ്ഞതായും തരുണ്‍ ഭാനോട്ട് ആരോപിച്ചു. ഫോണ്‍ കോള്‍ കിട്ടിയതിന് പിന്നാലെ മധ്യപ്രദേശിലെ രണ്ട് മന്ത്രിമാര്‍ ഉടനടി ഹോട്ടലിലെത്തിയെങ്കിലും അകത്തേക്ക് കയറാന്‍ അനുമതി പോലും നല്‍കാതെ തടയുകയായിരുന്നെന്നും തരുണ്‍ ഭാനോട്ട് ആരോപിച്ചു. ഹരിയാനയില്‍ ബിജെപി സര്‍ക്കാരാണ് എന്നതുകൊണ്ടുതന്നെ അവര്‍ക്കവിടെ എന്തുമാകാമല്ലോ. ഞങ്ങളുടെ മന്ത്രിമാരായ ജയ്‌വര്‍ദ്ധന്‍ സിംഗും ജീതു പട്വാരിയുമാണ് ഹോട്ടലിലെത്തിയത്.
ബിജെപി എംഎല്‍എ നരോത്തം മിശ്രയും അനുയായികളും അവരെ അവിടെ തടയുകയാണെന്ന് തരുണ്‍ ഭാനോട്ട് പറഞ്ഞു. തന്റെ സര്‍ക്കാരിനെ അടിതെറ്റിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും എംഎല്‍എമാര്‍ക്ക് കോഴ നല്‍കി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചതിന് തൊട്ടുപിറ്റേന്നാണ് ഈ നാടകീയ നീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ബിജെപി നേതാക്കളുടെ പേരെടുത്ത് ആരോപണമുന്നയിച്ചു ദിഗ്വിജയ് സിംഗ്. മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും നരോത്തം മിശ്രയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഓരോരുത്തര്‍ക്കും 25 മുതല്‍ 35 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് ദിഗ്വിജയ് സിംഗ് തുറന്നടിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മധ്യപ്രദേശിലെ പ്രതിപക്ഷനേതാവും ബിജെപി എംഎല്‍എയുമായ ഗോപാല്‍ ഭാര്‍ഗവ കമല്‍നാഥ് സര്‍ക്കാരിനെ താഴെ വീഴ്ത്തുമെന്ന് തുറന്ന ഭീഷണി മുഴക്കിയിരുന്നതാണ്. മധ്യപ്രദേശ് നിയമസഭയില്‍ ക്രിമിനല്‍ നിയമഭേദഗതി വോട്ടിനിട്ട് പാസ്സാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഭീഷണി. ഞങ്ങളുടെ മുകളിലുള്ള നമ്പര്‍ 1ഓ നമ്പര്‍ 2വോ ഒന്ന് ഉത്തരവിട്ടാല്‍ മതി, നിങ്ങളുടെ സര്‍ക്കാര്‍ 24 മണിക്കൂര്‍ പോലും തികയ്ക്കില്ല, എന്നായിരുന്നു ഗോപാല്‍ ഭാര്‍ഗവ വെല്ലുവിളിച്ചത്. ജൂലൈ 24ന്, 231 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 122 വോട്ടുകള്‍ നേടി കമല്‍നാഥ് സര്‍ക്കാര്‍ ആ ബില്ല് അന്ന് പാസ്സാക്കി. കേവലഭൂരിപക്ഷത്തേക്കാള്‍ ഏഴെണ്ണം കൂടുതല്‍.