ന്യൂഡൽഹി : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോർട്ടുകളാണ് ഇതെന്നാണ് റിയലൻസ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ലണ്ടനിലെ സ്റ്റോക്ക് പാർക്കിലേക്ക് താമസം മാറാൻ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തിൽ വന്ന റിപ്പോർട്ട് സാമൂഹിക മാധ്യമങ്ങളിൽ അനാവശ്യ ഊഹാപോഹങ്ങൾക്ക് കാരണമായി.
ചെയർമാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാൻ ഒരു പദ്ധതിയും ഇല്ലെന്ന് വ്യക്തമാക്കാൻ ആർഐഎൽ ആഗ്രഹിക്കുന്നു റിലയൻസിന്റെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. ലണ്ടനിലെ സ്റ്റോക് പാർക്ക് എസ്റ്റേറ്റ് റിലയൻസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അംബാനിയും കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന റിപ്പോർട്ടുകളുണ്ടായത്.
എന്നാൽ ഈ പൈതൃക എസ്റ്റേറ്റ് ഒരു പ്രീമിയർ ഗോൾഫിങ്, സ്പോർട്സ് റിസോർട്ട് ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നാണ് റിലയൻസ് വ്യക്തമാക്കുന്നത്. 592 കോടി രൂപയ്ക്കാണ് സ്റ്റോക് പാർക്ക് എസ്റ്റേറ്റ് അംബാനി ഈ വർഷം ആദ്യം വാങ്ങിയത്. എസ്റ്റേറ്റിൽ 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടർ നയിക്കുന്ന അത്യാധുനിക മെഡിക്കൽ സൗകര്യവും മറ്റ് ആഡംബരങ്ങളും ഉണ്ട്.