തിരുവനന്തപുരം : ബി.ജെ.പിയും ഇടതുപക്ഷവും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുകൂട്ടരും വര്‍ഗീയ കാര്‍ഡ് ഇറക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിയും ഇടതുപക്ഷവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അന്തഃസംഘര്‍ഷം ഉണ്ടാക്കാനും ശ്രമിക്കുന്നു. വർഗീയതല്ലാതെ അവർക്ക് മറ്റൊന്നും പറയാനില്ല. തീവ്ര വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കവിഞ്ഞ് ബി.ജെ.പിയുടെ പ്രസ്താവനകള്‍ക്ക് അര്‍ത്ഥമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ മതേതര അടിത്തറയില്‍ നിന്നുകൊണ്ടാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ മതവിഭാഗങ്ങളുടെയും വികാരങ്ങള്‍ പൂര്‍ണമായും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആരുടെയും മനസില്‍ എന്തെങ്കിലും ആശങ്കയോ ഉത്കണ്ഠയോ ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കും. ലീഗിനെ ശത്രുപക്ഷത്ത് കാണേണ്ട കാര്യം ഇല്ല. ലീഗ് വർഷങ്ങളായി ഐക്യജനാധിപത്യ മുന്നണിയുടെയും കോൺഗ്രസിന്‍റെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. 1967 ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ മന്ത്രി സഭയില്‍ അവര്‍ അംഗങ്ങളായിരുന്നു. സി.എച്ച് മുഹമ്മദ് കോയയും ഔക്കാദര്‍ കുട്ടി നഹയും മന്ത്രിസഭാംഗങ്ങളുമായിരുന്നു. സി.പി.എമ്മിന് ഇപ്പോള്‍ ലീഗിനോടുള്ള അസ്പൃശ്യതയുടെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.സി.ജോര്‍ജ്ജിന്‍റെ വർഗീയ പരാമർശങ്ങൾക്ക് മറുപടി പറയാന്‍ സമയമില്ലെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന്‍റെ പ്രാഥമിക ഘട്ടം പൂർത്തിയായിക്കഴിഞ്ഞുവെന്നും കൂട്ടി ച്ചേർത്തു. അന്തിമ ലിസ്റ്റ് ഉടനെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.